Friday 26 April 2019

അരവിന്ദന്റെ അതിഥികള്‍



                                                   അരവിന്ദന്റെ അതിഥികള്‍


കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ്രീനിവാസന്‍), അരവിന്ദനും (വിനീത് ശ്രീനിവാസന്‍) ചേര്‍ന്ന് നടത്തുന്ന പഴയ ലോഡ്ജിലേക്ക് നിരവധി അതിഥികള്‍ എത്താറുണ്ട്. നന്മയുള്ള ആ അതിഥികളിലൂടെ,  അവരുടെ കളിചിരികളിലൂടെ,
മൂകാംബികയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലൂടെ ലളിതമായൊരു കഥപറയുകയാണ് എം.മോഹനന്‍ 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിലൂടെ. തീര്‍ച്ചയായും മലയാളത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും അവതരിപ്പിക്കപ്പെടുന്ന ചിത്രമെന്നതൊഴിച്ചാല്‍ പ്രമേയപരമായും അവതരണപരമായും വലിയ പുതുമയൊന്നും അനുഭവിപ്പിക്കുന്ന ചിത്രമല്ല അരവിന്ദന്റെ അതിഥികള്‍.

നല്ല രീതിയില്‍ കഥയും കഥാപാത്രങ്ങളെയും അവതരിപ്പിച്ച് തുടങ്ങി പകുതിയ്ക്ക് ശേഷം പെട്ടന്ന് പറഞ്ഞൊപ്പിക്കുന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും മൂകാംബിക ക്ഷേത്രത്തിന്റെ തിരക്കില്‍,ആ അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്ന അനുഭവം കാഴ്ചക്കാരന് പകര്‍ന്ന് നല്‍കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ 'കഥ പറയുമ്പോള്‍' എന്ന  ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ കൂടിയായ എം.മോഹനന്‍ സിനിമാ ലോകത്തെത്തിയത്. മാറുന്ന സിനിമാക്കാഴ്ചകള്‍ക്കൊപ്പം മോഹനന്‍ എന്ന സംവിധായകന്‍ മാറിയിട്ടൊന്നുമില്ല. സത്യന്‍ അന്തിക്കാടിന്റെ സംവിധാന ശൈലി പിന്തുടരുന്ന എം.മോഹനന്‍ തന്റെ പതിവ് രീതിയില്‍ തന്നെയാണ് ഇവിടെയും സഞ്ചരിക്കുന്നത്.  രചനയിലും അവതരണത്തിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള ശ്രമമൊന്നും ഇവിടെയില്ല. പലതവണ ആവര്‍ത്തിച്ച ചെറിയൊരു കഥ മൂകാംബികയുടെ പശ്ചാത്തലത്തില്‍ പറയുന്നു. എന്നാല്‍, പറയുന്ന കാര്യങ്ങള്‍ നല്ല വൃത്തിയും വെടിപ്പായും പറയുവാന്‍ സാധിക്കുന്നു എന്നതാണ് ഈ ചെറിയ  ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
മകനെയോ മകളെയോ ഉപേക്ഷിച്ച് പോകുന്ന മാതാപിതാക്കളുടെ കഥകള്‍ നമ്മള്‍ എത്രയോ കേട്ടതാണ്. 'ഇന്ത്യന്‍ പ്രണയകഥ'യും 'അച്ചുവിന്റെ അമ്മ'യും ഉള്‍പ്പെടെ ഈ തരത്തില്‍ എത്രയോ കഥകള്‍ മലയാളത്തില്‍ തന്നെ പിറവിയെടുത്തിട്ടുണ്ട്. 'അരവിന്ദന്റെ അതിഥികളി'ല്‍, പലതവണ ആവര്‍ത്തിച്ച ഇതേ പ്രമേയത്തെ തന്നെയാണ് എം.മോഹനന്‍ ഒപ്പം കൂട്ടിയത്. പക്ഷെ, ആവര്‍ത്തിക്കപ്പെട്ട പ്രമേയം  ഇവിടെ പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. മൂകാംബികയുടെ പശ്ചാത്തലത്തില്‍ നിറഞ്ഞ നര്‍മ്മത്തിന്റെ അകമ്പടിയോടെ ലാളിത്യം കാത്തുസൂക്ഷിച്ചുകൊണ്ട് കഥ പറയുമ്പോള്‍ കഥയുടെ പഴഞ്ചന്‍ സ്വഭാവം പ്രേക്ഷകര്‍ക്ക് കല്ലുകടിയായി മാറുന്നില്ല എന്നതാണ് ആശ്വാസം. ചില പ്രത്യേക സാഹചര്യങ്ങളാല്‍ മകനെ ഉപേക്ഷിച്ച് പോകേണ്ടിവന്ന ഒരമ്മയുടെയും അമ്പലത്തിനടുത്ത് ലോഡ്ജ് നടത്തുമ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരാള്‍ എടുത്തുവളര്‍ത്തിയ മകന്റെയും ജീവിതത്തെ മൂകാംബികയുമായും ഭക്തിയുമായും ചേര്‍ത്ത് വെക്കുകയാണ് സംവിധായകന്‍.
അമ്മ മൂകാംബിക സന്നിധിയില്‍ ഉപേക്ഷിച്ചുപോയ അരവിന്ദനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്ന വ്യക്തിയാണ് മാധവേട്ടന്‍. അങ്ങനെ മാധവേട്ടന്റെ ചെറിയ ലോഡ്ജ് നടത്തിപ്പുകാരനായി പിന്നീട് അരവിന്ദന്‍ മാറുന്നു. എല്ലാവരുടെയും പ്രിയങ്കരരായ മാധവേട്ടനും അരവിന്ദനും ചേര്‍ന്ന് നടത്തുന്ന ലോഡ്ജിലേക്ക് ദിവസവും നിരവധി അതിഥികളെത്തും. കുട്ടികളുണ്ടാവാന്‍ മൂകാംബിക ദര്‍ശനം നടത്തുന്ന ദമ്പതികളും, വലിയ കുടുംബവുമൊത്ത് വന്ന് ലോഡ്ജ് മുറിയ്ക്ക് ഡിസ്‌ക്കൗണ്ട് ചോദിക്കുന്ന പണക്കാരനായ തമിഴനും ഉള്‍പ്പെടെയുള്ള ഈ അതിഥികളാരും നമുക്ക് അപരിചിതരല്ല. ഈ അതിഥികളും അരവിന്ദനും തമ്മിലുള്ള ഊഷ്മള ബന്ധം അതിമനോഹരമായാണ് സിനിമ അവതരിപ്പിക്കുന്നത്. ഈ ലോഡ്ജിലേക്കാണ് വരദയും (നിഖില വിമല്‍), അമ്മ ഗിരിജയും (ഉര്‍വ്വശി), സഹോദരന്‍ വേണുവും (പ്രേംകുമാര്‍) എത്തുന്നത്. മൂകാംബിക സന്നിധിയില്‍ നൃത്തം അവതരിപ്പിക്കാനെത്തുന്ന വരദയുടെ അരങ്ങേറ്റം പലവിധ കാരണങ്ങളാല്‍ നീണ്ടുപോകുന്നു. അവര്‍ക്ക് കൂടുതല്‍ ദിവസം അരവിന്ദന്റെ അതിഥികളായി താമസിക്കണ്ടിയും വരുന്നു. ഇതിനിടിയില്‍ ഇവരുമായി അരവിന്ദനുണ്ടാകുന്ന ബന്ധമാണ് അതീവലാളിത്യത്തോടെ ചിത്രം അവതരിപ്പിക്കുന്നത്. അരവിന്ദന്‍ എങ്ങിനെ മൂകാംബികയിലെത്തിയെന്നും അവന്‍ എങ്ങിനെ അനാഥനായെന്നും അറിയാനുള്ള വരദയുടെ അന്വേഷണമാണ് പിന്നീട് സിനിമ. അരവിന്ദനെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്താനുള്ള അവളുടെ ശ്രമങ്ങള്‍ പക്ഷെ പെട്ടന്ന് പറഞ്ഞൊപ്പിക്കുന്നതുപോലെ തോന്നിപ്പിക്കുന്നുണ്ട്. അമ്മ-മകന്‍ ബന്ധവും അതിന്റെ കണ്ണീരുമെല്ലാം കടന്നുവരുമ്പോഴും അമിത വൈകാരികത കുത്തിക്കയറ്റി മുഷിപ്പിക്കാതിരിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ തന്നെയും ചില രംഗങ്ങള്‍ നാടകീയവും അതിഭാവികത്വം നിറഞ്ഞതുമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടേക്കാം. ഒരു കച്ചവട സിനിമയുടെ ഘടന വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ പതിവ് രീതികളല്ലേ എന്ന് കരുതി ആശ്വസിക്കാമെന്നേ പറയാനാകൂ.
ക്ഷേത്രപശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ അത് പലപ്പോഴും ഗുരുവായൂരാകാറാണ് പതിവ്. എം ടിയുടെ 'തീര്‍ത്ഥാടന'വും, ജയരാജിന്റെ 'സോപാന'വും  പോലുള്ള ചില സിനിമകളാണ് മൂകാംബികയില്‍ ചിത്രീകരിച്ചത്. ഇവിടെ അരവിന്ദന്റെ അതിഥിയായി നമുക്ക് മൂകാംബിയില്‍ ദര്‍ശനം നടത്താം.. സൗപര്‍ണികയില്‍ കുളിക്കാം.. കുടജാദ്രിയിലേക്ക് യാത്രപോകാം. മലയാളികളുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമായതുകൊണ്ട് തന്നെ അരവിന്ദനെ കാണാനുള്ള യാത്ര അവരെ മൂകാംബിക ദര്‍ശനമെന്ന സംതൃപ്തി കൂടി അനുഭവിപ്പിക്കുന്നു.  മൂകാംബികയുടെ പശ്ചാത്തലത്തിലായിട്ടും സൗപര്‍ണികാമൃത വീചികള്‍ പോലൊരു നല്ല പാട്ട് ചിത്രത്തിലില്ലെന്നത് നിരാശയുണ്ടാക്കുന്നുണ്ട്.

പ്രമേയത്തിന് പുതുമയില്ലെങ്കിലും ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുത്താന്‍ രാജേഷ് രാഘവന്റെ തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. ഷാന്‍ റഹ്മാന്റെ സംഗീതവും സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗും ചിത്രത്തിന് കരുത്ത് പകരുന്നു. അല്‍പ്പകാലത്തെ ഇടവേളയ്ക്ക് ശേഷം മികച്ചൊരു വേഷത്തില്‍ ശ്രീനിവാസന്‍ വീണ്ടുമെത്തുന്നു എന്ന സന്തോഷവും അരവിന്ദന്‍ സമ്മാനിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ കുറേക്കൂടി മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളത്. പ്രേംകുമാറിനെയും ഉര്‍വ്വശിയെയുമെല്ലാം നല്ല രസികന്‍ വേഷത്തില്‍ കാണാനും അരവിന്ദന്‍ സഹായിച്ചു.നിഖില വിമല്‍, അജു വര്‍ഗീസ്, കോട്ടയം നസീര്‍, ബൈജു, ബിജുക്കുട്ടന്‍, സ്‌നേഹ ശ്രീകുമാര്‍, വിജയരാഘവന്‍, ശാന്തികൃഷ്ണ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി.

Tuesday 16 April 2019

ഫിമ

ഫിമ
നോവൽ. ആമോസ് ഓസ്
ഡി.സി ബുക്സ്, വില: 160/-
വിവർത്തനം : എൻ. മൂസക്കുട്ടി.

ഇസ്രയേലിനെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒഴിച്ചുകൂടാത്ത പേരാണ് ആമോസ് ഓസിന്റേത്. ഇസ്രായേലിന്റ ചരിത്രം, സാമൂഹിക പശ്ചാത്തലം, യുവത്വം, ജീവീതം, രാഷ്ട്രീയം.... എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഓസിന്റെ നോവലുകളും ലേഖനങ്ങളും. 'ഫിമ' നോവല്‍ പറയുന്നത് കുഴഞ്ഞുമറിഞ്ഞ വ്യക്തിത്വമുളള ഒരിക്കലും വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാക്കി കൊണ്ടുപോകാന്‍ കഴിയാത്ത ഇഫ്രയിം നിസ്സാനെ കുറിച്ചാണ്. ജറുസലേമിലെ ‍ഫ്ലാറ്റിൽ കഴിയുന്ന അയാള്‍ ജീവിക്കുന്നത് തലച്ചോറുകൊണ്ടാണ്. കാണുമ്പോഴൊക്കെ പണം പോക്കറ്റിലേക്ക് തിരുകിവെക്കുന്ന അച്ഛനെ വേറിട്ട്, അയാള്‍ ഒറ്റക്ക് താമസിക്കുന്നു. ഗൈനക്കോളജി ക്ലിനിക്കില്‍ റിസപ്ഷനിസ്സാണ്. എന്നാല്‍ നേഴ്‌സ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, മനശാത്രജ്ഞന്‍, തുപ്പുകാരന്‍ എന്നിങ്ങനെ പല ജോലികളും അവിടെ ചെയ്യുന്നു. വിവാഹമോചിതനാകുമ്പോഴും ഭാര്യയെ കൂടാതെ രണ്ട് സ്ത്രീകളുമായി അടുപ്പവും അയാൾക്കുണ്ട്. പക്ഷേ,ഒന്നിലും വിജയിക്കാന്‍ അയാള്‍ക്കാവുന്നില്ല. ഓസിന്റെ 'അതേ കടൽ' പോലെ തന്നെ 'ഫിമ'യും  ഭ്രമാത്മകമായ മനസ്സിന്റെ സഞ്ചാരമാണ് അവതരിപ്പിക്കുന്നത്.

Thursday 4 April 2019

ഡാർക്ക്‌ വിൻഡ്



                                                                ഡാർക്ക്‌ വിൻഡ്


'ഐ ആം കലാം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിള മാധവ് പാണ്ഡെയുടെ 'ഡാർക്ക്‌ വിൻഡ്' (Kadvi Hawa) കാർഷികവൃത്തിയിലും പ്രകൃതിയനുസാരണമായ ഒരു ജീവിതത്തിനും ഊന്നൽ നൽകുന്നു.

രാജസ്ഥാനിലെ മഹുവ മേഖല. പണ്ട് കാർഷികവൃത്തിക്ക് പേരുകേട്ട സ്ഥലമായിരുന്നു. ഇന്നിപ്പോൾ ഒരു ചാറ്റൽ മഴ കിട്ടിയിട്ടുപോലും കാലമേറെയായി. കർഷകർ കടക്കെണിയിലാണ്. കൃഷി ചെയ്യാനും കടം വീട്ടാനും നിവൃത്തിയില്ലാതെ പലരും ആത്‍മഹത്യയിൽ അഭയം പ്രാപിച്ചിരിക്കുന്നു. അന്ധനായ ഹെദുവിനും കർഷകനായ മകനെക്കുറിച്ചോർത്ത് സ്വസ്ഥതയില്ല.

ആളുകൾ ‘മരണദേവൻ’ എന്ന് പേരിട്ടു വിളിക്കുന്ന ബാങ്ക് ഏജൻറ് ഗുണ ബാബ താൻ മൂലം ആത്‍മഹത്യ ചെയ്തതായി പറയുന്നവരുടെ ഒരു നീണ്ട ലിസ്റ്റുമായി അയാളുടെ വീട്ടിലെത്തുന്നു. തീരദേശത്തെ താമസത്താൽ അടിക്കടിയുള്ള വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മൂലം പൊറുതി മുട്ടി നിൽക്കുന്ന ആളാണ് ഗുണ ബാബ.                 

അവരവരുടെ ജീവിതമാണ് ഓരോരുത്തർക്കും വലുത്. അത് സംരക്ഷിക്കപ്പെടണം. പ്രകൃതിയെക്കുറിച്ചുള്ള ഗൗരവ ചിന്തയാണ് ഈ സിനിമയ്ക്കാധാരം. കാലാവസ്ഥ മാറ്റം ഒരു യാഥാർഥ്യമാണ്. നാമെല്ലാവരും അംഗീകരിക്കേണ്ട വസ്തുത. എല്ലാവർക്കും അതിൽ ഉത്തരവാദിത്തമുണ്ട്. ലോകം മുഴുവൻ ഈ സന്ദേശം എത്തിക്കാനുള്ള ശ്രമമാണ് ‘ഡാർക് വിൻഡ്.‘

Saturday 23 March 2019

ഒരു ദേശത്തിന്റെ ജാതകം.

ഒരു ദേശത്തിന്റെ ജാതകം.
നോവൽ, കെ.ആർ വിശ്വനാഥൻ.
പൂർണ പബ്ലിക്കേഷൻ, വില: 480/-

കെ.ആർ. വിശ്വനാഥൻ എഴുതിയ 'ദേശത്തിന്റെ ജാതകം' എന്ന നോവലിന്റെ പ്രത്യേകതകളിൽ ഒന്ന് അതിന്റെ അപാരമായ പാരായണ ക്ഷമതയാണ്. ഒരു അണക്കെട്ടിന്റെ നിർമ്മിതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ചെമ്പൻ വയൽ എന്ന ഗ്രാമത്തെയും ആദിവാസികൾ അടക്കമുള്ള അവിടുത്തെ മനുഷ്യജീവിതത്തെയും വിശ്വനാഥൻ മനോഹരമായി അവതരിപ്പിക്കുന്നു. ഇത്രയധികം മിഴിവാർന്ന കഥാപാത്രങ്ങളും അവരുടെ വൈവിധ്യമാർന്ന ജീവിതരീതികളും അടുത്ത കാലത്തൊന്നും ഒരു മലയാള നോവലിലും ആവിഷ്ക്കരിക്കപ്പെട്ടിട്ടില്ല. ഒരു ജാലവിദ്യയിലെന്ന പോലെ കഥാപാത്രങ്ങൾ അരങ്ങേറി പിൻവാങ്ങുന്ന അമ്പരപ്പിക്കുന്ന വായനാനുഭവം! കൊച്ചുണ്ണി മാഷും സരസ്വതി ടീച്ചറും രാധയും  കുറുമൻ അബ്ദുള്ളയും കുഞ്ഞാമിനയും ആലിയും കുഞ്ഞാലൻ കുട്ടി മുസ്ല്യാരും തങ്ങളും ഭരണി ഭരതന്നും ആണ്ടവൻ രാമനും ചോയിയും വിനയനും അച്ചുവണ്ണനും  തുടങ്ങി നിരവധി മനുഷ്യരോടൊപ്പം അതേ തിവ്രതയോടെയും മിഴിവോടെയും തിര്യക് ലോകവും ഈ കൃതിയിൽ ആവിഷ്ക്കരിക്കപ്പെടുന്നു. അനന്തൻ എന്ന പാമ്പ്, മുക്കാലൻ എന്ന നായ, കണ്ണില്ലാത്തോൻ എന്ന പന്നി, കാമധേനു എന്ന പശു, കാടിറങ്ങി വരുന്ന പുലി, തുടങ്ങി അസംഖ്യം എലികളും തവളകളും ഉറുമ്പുകളും പക്ഷി മൃഗാദികളും ഈ കൃതിയിൽ ചാരുതയോടെ ജീവിതമാടുന്നു. എല്ലാത്തിനും സാക്ഷിയായി ശിവപാർവ്വതീ സങ്കല്ലത്തിന്റെ ഐതിഹ്യവും പേറി ഇണചേർന്നു നിൽക്കുന്ന കരിവീട്ടിയും അരയാലും.

Tuesday 12 March 2019

ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക



                                                    ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക


സംവിധായകനു പകരം സംവിധായിക ആകുമ്പോൾ സിനിമയുടെ കാഴ്ചയും കാഴ്ചപ്പാടും കടകം തിരിയുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അലംകൃത ശ്രീവാസ്തവയുടെ 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക' എന്ന ചലച്ചിത്രം.  ചിത്രത്തിന്റെ അവസാന രംഗങ്ങളില്‍ ഒന്ന് ദീപാവലിയാണ്. ശബ്‍ദങ്ങളുടെയും വർണങ്ങളുടെയും  ആ ആഘോഷരാവിൽ നാല് സ്ത്രീകള്‍ അവരുടെ വിപ്ലവത്തിന്‍റെ പ്രത്യാഘാതങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു. തീയില്‍ ഉരുകുന്ന നാലുപേര്‍. അവര്‍ പൊട്ടിച്ചിതറുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സംവിധായിക.

കൈയ്യടക്കത്തോടെ കഥ പറയുന്ന രീതിയാണ് അലംകൃത ശ്രീവാസ്തവയുടെത്. നാല് സ്ത്രീകളുടെ ജീവിതമാണ് ക്യാന്‍വാസ്. ഷീരീന്‍ (കൊങ്കണ സെന്‍ ശര്‍മ) ആണ് ആദ്യത്തെയാള്‍. ആണധികാരിയായ ഭര്‍ത്താവിന്‍റെ കളിക്കോപ്പാണ് അവള്‍. അവളുടെ ഏക സ്വാതന്ത്ര്യം അവളുടെ ജോലിയാണ്. രണ്ടാമത്തെ കഥാപാത്രം ലീല (അഹാന). രതിയിലൂടെ അവളുടെ മനോരാജ്യങ്ങളും ഇഷ്ടപ്പെട്ട പുരുഷന്മാരെയും വരുതിയിലാക്കുന്നതാണ് അവളുടെ താല്‍പര്യം. മൂന്നാമത്തെയാള്‍ റിഹാന (പ്ലബിത). അവള്‍ ഒരു ബുര്‍ഖയ്ക്ക് ഉള്ളില്‍ കുടുങ്ങിപ്പോയി. പക്ഷേ, സ്വപ്‍നങ്ങളില്‍ റിപ്പ്‍ഡ് ജീന്‍സും പോപ് ഗായിക മൈലി സൈറസും. നാലാമത്തെ കഥാപാത്രമാണ് ഉഷ (രത്ന). പ്രായം കടന്നുപോയത് കൊണ്ട് ലൈംഗികതാല്‍പര്യങ്ങള്‍ അവസാനിച്ചെന്ന് ലോകം കരുതുന്നവള്‍. പക്ഷേ, മതഗ്രന്ഥങ്ങള്‍ക്കിടയില്‍ രത്ന ഇപ്പോഴും ഇക്കിളി പുസ്‍തകങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്നതാണ് അവളുടെ രഹസ്യം.

തന്‍റെ നാല് കഥാപാത്രങ്ങളുടെയും ജീവിതങ്ങളില്‍ മറ്റുള്ളവരെ ഞെട്ടിക്കുന്നതായി എന്തെങ്കിലും ഉണ്ടെന്ന് സംവിധായിക പറയുന്നില്ല. പകരം, അവരുടെ വാതിലുകള്‍ക്ക് പിന്നില്‍ നടക്കുന്നതെന്തെന്ന് നേരിട്ടു കാണിച്ചുതരികയാണ് 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' എന്ന ചലച്ചിത്രം.

ഒരു പരമ്പരാഗത മുസ്ലീം പെണ്‍കുട്ടിയുടെ അടച്ചിട്ട മുറിക്കുള്ളില്‍ അവള്‍ ഇഷ്ടമുള്ള പാട്ടുകേട്ട് തന്‍റെ ദേഷ്യം ആടിത്തീര്‍ക്കുകയാണെന്നും അടച്ചിട്ട മുറിക്കുള്ളില്‍ ഭര്‍ത്താവിന്‍റെ ലൈംഗികതൃഷ്ണകള്‍ക്ക് ഇരയാകുന്ന ഭാര്യമാരുണ്ടെന്നും ബ്യൂട്ടി പാര്‍ലറിലെ അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍ ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ എങ്ങനെ വടിച്ചുകളയണമെന്ന് ഉപദേശം തേടുന്ന സ്ത്രീകളുണ്ടെന്നും ഒറ്റയ്ക്ക് കഴിയുന്ന ഒരു പ്രായം ചെന്ന സ്ത്രീയുടെ കുളിമുറിയില്‍ എന്തെല്ലാം കരച്ചിലുകള്‍ക്ക് വകയുണ്ടെന്നും അലംകൃത പറയുന്നു.

നാല് സ്ത്രീകളിലൂടെ പേരില്ലാത്ത ഒരുപാട് സ്ത്രീകളുടെ ജീവിതങ്ങളുടെ കടുംനിറമാണ് 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' കാണിച്ചു തരുന്നത്. റിഹാനയും ലീലയും എപ്പോഴും സ്ക്രീനില്‍ നിറയുന്നു. ഷീരിന്റെ നിസ്സഹായത സ്വന്തം വീടുകളില്‍ സ്ത്രീ എന്ന രണ്ടാം തര പൗരയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. രത്നയുടെ ഉഷ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകുന്നു.

ഛായാഗ്രാഹകന്‍ അക്ഷയ്‍ സിങ്ങിന്‍റെ ടൈറ്റ് ക്ലോസ് - അപ് ഷോട്ടുകള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം കാഴ്‍ച്ചക്കാരെയും ശ്വാസം മുട്ടിക്കും. ഗസല്‍ ദാലിവാലിന്‍റെ സംഭാഷണങ്ങള്‍ നിത്യജീവിതത്തില്‍ നിന്ന് കടംകൊണ്ടിട്ടുള്ളവയാണ്. സിനിമയില്‍ സെബുന്നിസ ബാങ്‍ഷയും അന്‍വിത ദത്തയും ചേര്‍ന്നെഴുതിയ 'ലേ ലി ജാന്‍' എന്ന പാട്ടില്‍ "12 ശതമാനം പലിശയ്ക്ക് നിങ്ങള്‍ പുഞ്ചിരി വാടകയ്‍ക്ക് തന്നു" എന്നൊരു വരിയുണ്ട്. ഒരുപക്ഷേ, 'ലിപ്‍സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ'യെക്കുറിച്ച് ഏറ്റവും നല്ല വിശേഷണവും ഇതാകാം. സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ ഏറ്റവും വലിയ പ്രഖ്യാപനമല്ല 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ'. പക്ഷേ, സമൂഹം കല്‍പ്പിച്ചുവെച്ച ഒരുപാട് പരിധികളെ മറകടക്കുന്നുണ്ട് ഈ  സിനിമയെന്ന് പറയാതെയും വയ്യ.

Saturday 2 March 2019

വിലാസമുള്ളവർ



                                                    വിലാസമുള്ളവർ


നമ്മൾ സ്വദേശം വിട്ടു നിൽക്കുമ്പോഴാണ്  മേൽവിലാസത്തെപ്പറ്റി കൂടുതൽ ബോധവാനാകുന്നത്. പക്ഷേ, ഇന്ന് ഏതുദേശത്തിലായാലും കൃത്യമായി സന്ദേശങ്ങൾ ലഭിക്കുന്ന ഒരു മേൽവിലാസം നമുക്കുണ്ട്; ഇ മെയിൽ വിലാസം.  ഇന്ത്യൻ വിവര സാങ്കേതികവിദ്യാ വിദഗ്ദ്ധൻ സബീർ ഭാട്ടിയ സ്ഥാപിച്ച ഹോട്ട്  മെയിൽ ആണ് സൗജന്യ ഇ മെയിൽ സേവനം എന്ന ആശയം ലോകത്തിനു ആദ്യമായി  പരിചയപ്പെടുത്തിയത്. ഇ മെയിലുകളെ കുറിച്ചുള്ള ചിന്ത, ഇ മെയിലുകളെയും സൈബർ സ്‌പെയ്‌സ്കളെയും മുൻനിർത്തി എം. മുകുന്ദൻ രചിച്ച 'നൃത്ത'ത്തിലേക്ക് എന്റെ ഓർമ്മകളെ കൂട്ടിക്കൊണ്ടു പോകുന്നു.

മലയാളത്തിലെ ആദ്യം സൈബർ നോവലാണ് 'നൃത്തം'. വിവര സാങ്കേതികവിദ്യയുടെ വരവോടെയാണ് കത്തുകൾക്കും കമ്പികൾക്കുമപ്പുറം മറ്റൊരു ആശയവിനിമയ ലോകത്തെക്കുറിച്ച് നാമറിയുന്നത്.  ഓരോ സെക്കന്റിലും ഇതിന്റെ സാധ്യതകൾ വിപുലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ന് ഇ-മെയിൽ വിലാസം സാർവർത്തികമായിക്കഴിഞ്ഞു.  സ്ഥലകാലബോധത്തെ മായ്ച്ചുകളയുകയും എന്നാൽ ലോകത്തിന്റെ ഏതു കോണിലും സ്വന്തം വിലാസം സ്ഥാപിക്കുകയുമാണ് ഒറ്റ വരിയിലുള്ള ഓരോ ഇ -മെയിൽ വിലാസവും ചെയ്തുകൊണ്ടിരിക്കുന്നത്.

'നൃത്തം' എന്ന നോവല്‍ ഇതിവൃത്തമാക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം ആണ് . ലോകത്തെവിടെയോ ഇരിക്കുന്ന അഗ്നി എന്ന നർത്തകനും ശ്രീധരന്‍ എന്ന വ്യക്തിയും തമ്മിലുള്ള കത്തിടപാടുകള്‍ . ഒരു വിധത്തില്‍ പറഞ്ഞാല്‍ അഗ്നി എന്ന മലയാള വേരുകള്‍ ഉള്ള വ്യക്തി തന്റെ കഥ ശ്രീധരന്‍ എന്ന വ്യക്തിയോടു പറയുന്നതാണ് നോവല്‍ . അയാള്‍ എങ്ങനെ കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യത്ത് എത്തിച്ചേര്‍ന്നു എന്നും അവിടെ അയാള്‍ നൃത്തത്തിന്റെ ലോകത്ത് എന്തൊക്കെ ആയിത്തീര്‍ന്നു എന്നുമൊക്കെ അയാള്‍ തനിക്കറിയാത്ത ഒരു വിലാസത്തില്‍ ഒരാളോട് സംസാരിക്കുകയാണ് നോവലില്‍ . കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ വിശേഷങ്ങളും സംസ്കാരവും പറഞ്ഞു തുടങ്ങി അതു യൂറോപ്പിന്റെ സംസ്കാരത്തിലേക്ക് സന്നിവേശിപ്പിച്ചു , നൃത്തത്തിന്റെ, കലയുടെ യൂറോപ്പ്യന്‍ സംസ്കാരവും , കലയുടെ വിവിധ കാലങ്ങളും ചരിത്രങ്ങളും പഠിപ്പിച്ചു തരികയും ചെയ്യുന്നതിനൊപ്പം തന്നെ ആ ലോകത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ ലോകത്തിന്റെ വളരെ വിശദമായ ഒരു ചിത്രവും നോവല്‍ വരച്ചിടുന്നു .

'നൃത്ത'ത്തിലൂടെ എം. മുകുന്ദൻ വളരെ മനോഹരമായി പറയുന്ന മറ്റൊരു വിഷയം ഇന്റര്‍നെറ്റിന്റെ കേരളത്തിലെ ആഗമനവും അതു പൊതു സമൂഹത്തില്‍ വരുത്തിയ മാറ്റവുമാണ്.  നെറ്റിന്റെ തുടക്കകാലത്തിലെ  അരിഷ്ടതകള്‍ , ദുര്‍വിനിയോഗങ്ങള്‍ എന്നിവ വളരെ നന്നായി തന്നെ നോവലില്‍ പ്രതിപാദിക്കുന്നു. കുട്ടികളെ പോണ്‍  ലോകത്തേക്ക് നയിക്കുന്ന കഫേകള്‍ , അതിലൂടെ  സമ്പന്നരായവര്‍ , നെറ്റിനെ കുറിച്ച് കേവലമായ അറിവ് പോലും ഇല്ലാത്ത സമൂഹം , നെറ്റിന്‍റെ ലഭ്യതയും അതിന്റെ പരിമിതികളും വിഷമതകളും , കമ്പ്യൂട്ടറും ഫ്ലോപ്പിയും നീലവെളിച്ചം നിറഞ്ഞ സ്ക്രീന്‍ കാഴ്ചകളും ഒക്കെ ഇന്നത്തെ തലമുറയ്ക്ക് തികച്ചും അത്ഭുതം നല്‍കുന്ന വസ്തുതകള്‍ ആകും . നെറ്റ് ലഭിക്കാതെ പോകുന്ന സന്ദര്‍ഭങ്ങളില്‍ ശ്രീധരന്‍ അനുഭവിക്കുന്ന മാനസിക ക്ലേശങ്ങള്‍ വായിക്കുമ്പോള്‍ ഇന്ന് ഈ കാലഘട്ടത്തില്‍ തലമുറ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങള്‍ എത്ര അര്‍ത്ഥവത്തായി അതിന്റെ മൂലരൂപത്തെ മുകുന്ദന്‍ എഴുതിവച്ചിരിക്കുന്നു എന്ന സന്തോഷം ചെറുതല്ല.

Wednesday 20 February 2019

വാജിബ്



                 
                                                               വാജിബ്


പലസ്തീൻ എഴുത്തുകാരിയും സവിധായകയുമായ ആൻമേരി ജാസിറിന്റെ മൂന്നാമത്തെ ഫീച്ചർ ഫിലിമാണ് വാജിബ്. വാജിബ് എന്ന വാക്കിന് കടമ എന്നർത്ഥം. മകളെ വിവാഹം കഴിച്ചയ്ക്കുന്നതു കടമയായി കാണുന്ന അചഛൻ അതിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. വിവാഹമോചിതനാണയാൾ. അധ്യാപകനായിരുന്നു. ആറുപതു വയസ്സിനു മുകളിലുണ്ട്. മകൻ വർഷങ്ങളായി ഇറ്റലിയിലാണ്. ആർക്കിടെക്റ്റ് ആയി ജോലി ചെയ്യുന്നു. പലസ്തീനിയൻ ആചാരമനുസരിച്ച് അടുത്ത ബന്ധുക്കളെ വിവാഹത്തിനു നേരിട്ടു ക്ഷണിക്കണം. അച്ഛനും മകനും ഒരുമിച്ച് കടമ പൂർത്തിയാക്കാൻ വരുകയാണ്.  അച്ഛനും മകനും കൂടി ബന്ധുക്കളുടെ വീടുകളിൽ വിവാഹക്കത്തുമായി പോകുന്നതിനിടെ അവരുടെ  കുടുംബജീവിതം വെളിപ്പെടുകയാണ്. ആ കഥ പറയുന്നു വാജിബ് എന്ന റോഡ് മൂവി.

പതിവു സിനിമകളുടെ പശ്ചാത്തലമല്ല വാജിബിന്റേത്. ഇസ്രയേൽ നഗരമായ നസ്രേത്തിലാണു കഥ നടക്കുന്നത്. ഗൗരവമുള്ള വിഷയമാണെങ്കിലും കഥയിൽ നർമത്തിനും പ്രാധാന്യമുണ്ട്. രണ്ടു കഥാപാത്രങ്ങൾക്കുചുറ്റുമാണു കഥ കേന്ദ്രീകരിക്കുന്നത്. അച്ഛന്റെയും മകന്റെയും. മൊഹമ്മദും സാലേ ബക്രിയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയിരിക്കുന്നു.

ബേത്‍ലഹേമിൽ ജനിച്ച്, സൗദിയിൽ വളർന്ന്, ന്യൂയോർക്കിൽനിന്നു വിദ്യാഭ്യാസം നേടിയ ജാസിറിന്റെ ആദ്യ ചലച്ചിത്രം പുറത്തുവന്നത് 2008–ൽ. സാൾട് ഓഫ് ദ് സീ. പലസ്ത്രീൻ അഭയാർഥികളുടെ മകളായി പിറന്ന ഒരു അമേരിക്കൻ യുവതി ആദ്യമായി ജൻമനാട് സന്ദർശിക്കുന്നതാണു പ്രമേയം.  1967–ൽ ആറുദിവസം നീണ്ടുനിന്ന യുദ്ധത്തെക്കുറിച്ചുള്ള വെൻ ഐ സോ യൂ എന്ന രണ്ടാമത്തെ ചിത്രം 2012ൽ എത്തി. സലേ ബക്രീ ജാസിറിന്റെ മൂന്നു ചിത്രങ്ങളുടെയും ഭാഗമായിരുന്നു. പക്ഷേ വാജിബ് എന്ന പുതിയ ചിത്രത്തിൽ മൊഹമ്മദിനാണു പ്രാധാന്യം. കവിയും അഭിനേത്രിയും കൂടിയാണു സംവിധായികയായ ജാസിർ. ജാസിറിന്റെ ലൈക് ട്വന്റി ഇംപോസിബിൾസ് കാനിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അറബ് ഹ്രസ്വചിത്രമാണ്. പലസ്തീനിൽനിന്നുള്ള ആദ്യത്തെ വനിതാ സംവിധായിക കൂടിയാണ് ജാസിർ.
മകൾ ഉമലിന്റെ കല്യാണം ഉടൻ നടക്കാനിരിക്കുന്നു. ഒരു മാസത്തിനകം.   ഒരിക്കൽപ്പോലും സാന്നിധ്യമറിയിക്കാത്ത ഉമലിന്റെ അമ്മയ്ക്ക് ചിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. അവരിപ്പോൾ അമേരിക്കയിലാണ്. അവർക്കു കല്യാണത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല. ഇപ്പോഴത്തെ ഭർത്താവിന്റെ അനാരോഗ്യമാണു പ്രധാനകാരണം. കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം അവർ നാടുവിട്ടത് ഇപ്പോഴും ബന്ധുക്കളാരും മറന്നിട്ടില്ല. ഓരോ വീട്ടിലും ചെന്ന് അച്ഛനും മകനും കൂടി വിവാഹം വിളിക്കുമ്പോൾ ആ ഓർമ എല്ലാവരുടെയും മുഖങ്ങളെ  കടുപ്പമുള്ളതാക്കുന്നു. അച്ഛനും മകനും വിവാഹം ക്ഷണിക്കാൻ പോകുന്ന ഒരു ദിവസത്തെ യാത്രയാണു വാജിബ്. കടമയും കർത്തവ്യലംഘനവുമെല്ലാം കരുത്തേറിയ കഥയിലൂടെ ജാസിർ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

ശക്തമായ തിരക്കഥയാണ് ജാസിറിന്റേത്. വാജിബിന്റെ കരുത്തും തിരക്കഥയും പ്രധാന കഥാപാത്രങ്ങളുടെ അഭിനയപാടവവും. ആധുനിക നസ്രേത്ത് നഗരത്തിന്റെ മുക്കും മുലയുമെല്ലാം 97 മിനിറ്റ്  ദൈർഘ്യമുള്ള വാജിബ് വ്യക്തമായി കാണിക്കുന്നു. ഒപ്പം ബന്ധങ്ങളിലെ പൊളിച്ചെഴുത്തുകളും.

ഒസാമ ബവാര്‍ഡിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ആന്റോയിന്‍ ഹെബേറിയുടെ ക്യാമറ നസ്രേത്തിന്റെ മികച്ച ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ട്. ജാക്വസ് കോമെറ്റ്‌സ് ആണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. കൂ അബു അലിയുടേതാണ് സംഗീതം. കാര്‍ലോസ് ഗാര്‍ഷ്യ ശബ്ദലേഖനം നിര്‍വഹിച്ചിരിക്കുന്നു. കര്‍മ സോയാബി, റാണ അലാവുദ്ദീന്‍, തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

Friday 15 February 2019

ഓർമകളിൽ വീണ്ടും വിമല.


                                                 
                                                   ഓർമകളിൽ വീണ്ടും വിമല.


അറിയാതെ വിമല ഇന്ന്  മനസ്സിലേക്ക് കയറിവന്നു. വരും, വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ പ്രിയമുള്ളൊരാളെ കാത്തിരിക്കുന്ന വിമല  ഇന്ന് അപ്രതീക്ഷിതമായി മനസ്സിലേക്ക് കയറി വന്നതെന്തിനെന്ന് എനിക്കിപ്പോഴും അറിയില്ല. പത്താന്തരം പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന ഇടവേളയിലാണ് ഞാൻ ആദ്യമായി വിമലയെ പരിചയപ്പെടുന്നത്. നൈനിറ്റാളിലെ ആ കൊടും തണുപ്പിൽ ഒരു ഷാൾ പുതച്ച്, മലനിരകളുടെ മധ്യത്തിൽ വീണുകിടക്കുന്ന  തടാകത്തിലേക്ക് നോക്കിനിൽക്കുന്ന വിമലയെ ഞാൻ ഇന്നും ഓർക്കുന്നു. നൈനിറ്റാളിലെ ഒരു റെസിഡന്റ് ട്യൂട്ടറാണ് വിമല. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ എം.ടി വാസുദേവൻ നായരുടെ 'മഞ്ഞ് ' എന്ന ലിറിക്കൽ നോവലിലെ നായിക. നൈനിറ്റാളിലെ ഒരു ഹിൽ സ്റ്റേഷൻ ആണ് മഞ്ഞിന്റെ കഥാപരിസരം. ചുരുക്കം ചില  കഥാപാത്രങ്ങളും  സംഭാഷണങ്ങളും കൊണ്ട്  വിമലയുടെ മനോവ്യാപാരങ്ങളാണ്  നോവൽ വരച്ചുവെയ്ക്കുന്നത്. പിതാവ്,  സഹോദരൻ, സഹോദരി എന്നിവരുൾപ്പെട്ട ഒരു കുടുംബം ഉണ്ടായിരുന്നിട്ടും അവൾ അവരിൽ നിന്നൊക്കെ ഒറ്റപ്പെട്ടു പോയിരിക്കുന്നു. വെക്കേഷനു സ്കൂൾ പൂട്ടി വിദ്യാർത്ഥികളും  അധ്യാപകരും സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടിട്ടും നൈനിറ്റാളിലെ ആ ബോർഡിങ് ഹൗസിന്റെ ഏകാന്തതയിൽ അവൾ അവധിക്കാലം ചെലവഴിക്കുന്നു. കാവൽക്കാരൻ അമർസിംഗാണ് അവിടെയുള്ള ഏക സഹായം. ആ സായാഹ്നങ്ങളിൽ ചിലപ്പോഴൊക്കെ നൈനി തടാകത്തിൽ തന്റെ പ്രിയപ്പെട്ട ബോട്ട് യാത്ര അവളാസ്വദിച്ചിരുന്നു. പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടി ചിരിക്കുന്ന ബുദ്ദുവാണ് വിമലയുടെ ബോട്ട്മാൻ. ഒരു ഇംഗ്ലീഷുകാരന്റെ മകനാണ് താനെന്നു  വിശ്വസിക്കുന്ന ആ ബാലൻ തന്റെ പിതാവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു; വിമല, സുധീർകുമാർ മിശ്രയെ പ്രതീക്ഷിച്ചിരിക്കും പോലെ. നൈനിറ്റാളിലെ സന്ദർശകനായെത്തുന്ന  സർദാർജിയാണ്  അപ്രതീക്ഷിതമായി നോവലിലേക്കു കടന്നുവരുന്ന മറ്റൊരു കഥാപാത്രം. നൈനിറ്റാളിന്റെ  മനോഹാരിതയും നിശബ്ദതയും ഏകാന്തതയും നോവലിന്റെ ശില്പഘടനയിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു.  ഭാവനയെയും പ്രകൃതിയെയും കൈയൊതുക്കത്തോടെ ഇണക്കിച്ചേർത്ത ഒരു  നോവലിസ്റ്റിന്റെ കവിതയാണ് 'മഞ്ഞ്.' അത് അപൂർണ്ണമാണ്; അവ്യക്തമാണ്.
അപൂർണ്ണതയിലെ പൂർണ്ണതയും അവ്യക്തതയിലെ വ്യക്തതയുമുള്ള ഒരു ഭാവഗാനം. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വർണ്ണങ്ങളും വർത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. മനസ്സിന്റെ താഴ്‌വരയിൽ  ഉരുകിയുറയുന്ന മഞ്ഞുകട്ടയുടെ അനുഭവം! കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരുടെയും  പ്രകൃതിയുടെയും നിത്യസത്യമാണ് നോവലിന്റെ സത്ത.

Sunday 10 February 2019

മക്കൾ സെൽവൻ വിജയ് സേതുപതി നൽകുന്ന പാഠം


                         
                          മക്കൾ സെൽവൻ വിജയ് സേതുപതി നൽകുന്ന പാഠം


മറ്റുള്ളവരുടെ ചോദ്യങ്ങക്ക് മറുപടി പറയുമ്പോൾ കിതയ്ക്കുന്നവൻ... പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്കുപോലും പോസുചെയ്യുമ്പോൾ നാണിക്കുന്നവൻ...  പഠനം, ജോലി തുടങ്ങിയ റാറ്റ് റേസിനിടയിൽ ഒരു ദിവസം അയാൾ തിരിച്ചറിയുന്നു; തന്റെ ജോലി ഇതല്ല എന്ന്, തന്റെ വഴി ഇതല്ല എന്ന്. ഈ തിരിച്ചറിവിന്റെ പേരാണ് വിജയ് സേതുപതി.

തമിഴ്‌നാട്ടിലെ രാജപാളയത്ത് ജനനം. ആറാം ക്ലാസ്സിൽ ചെയ്യയിലേക്കുള്ള കുടിയേറ്റം. പഠനത്തിൽ ബിലോ ആവറേജ്. ആർട്ട്‌സിലും സ്പോർട്സിലും താൽപര്യക്കുറവ്. ഇവയെല്ലാം നൽകിയ കളിയാക്കലുകളും അപമാനങ്ങളും. പഠനസമയത്ത് പോക്കറ്റ് മണിക്കായി ടെലിഫോൺ ബൂത്ത്‌ കീപ്പർ മുതൽ സെയിൽസ്മാൻവരെ നിരവധി ജോലികൾ!

സയൻസ് പഠിക്കുക എഞ്ചിനീയറാവുക എന്ന സ്വപ്നമുണ്ടായിരുന്ന വിജയ് സേതുപതി സയൻസ് തനിക്ക് ലവലേശം വഴങ്ങില്ല എന്ന ബോധ്യത്തിനവസാനമെന്നവണ്ണം ബി.കോം പൂർത്തിയാക്കുന്നു. ഒരു സിമെന്റ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിക്കുന്നു. തനിക്കുപോലും തികയാത്ത ശമ്പളം. അതുകൊണ്ട് ഒരിക്കലും ഒരു വീട്‌ പുലർത്താനാവില്ല എന്ന തിരിച്ചറിവിൽ അക്കൗണ്ടന്റായി ദുബായിലേക്ക്. നാട്ടിൽ ലഭ്യമായതിനേക്കാൾ നാലിരട്ടി ശമ്പളം. മലയാളി യുവതിയുമായുള്ള പ്രണയം, വിവാഹം. ഇതുവരെയുള്ള വിജയ് സേതുപതിയെ  നാട്ടുകാരും വീട്ടുകാരും സക്സസ്ഫുൾ എന്നു വിളിച്ചേക്കാം. എന്നാൽ, അയാൾ സ്വയം തിരിച്ചറിയുന്നു അയാളിൽ നിന്നും അന്യമാകുന്ന സന്തോഷത്തെ... ആ നഷ്ടബോധത്തെ. അതിന്റെ പ്രതികരണമെന്ന നിലയിൽ അയാൾ ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് വിമാനം കയറുന്നു.

വിവാഹം, കുടുംബം, വീട്ടുചെലവുകൾ ഇവയുടെ പ്രലോഭനത്താൽ ഒരു ഇന്റീരിയർ ഡിസൈൻ സ്ഥാപനം ആരംഭിക്കുന്നു. സ്ഥാപനം വളരുന്നു. നല്ലരീതിയിൽ വരുമാനമുണ്ടാകുന്നു. അതും ആ മനുഷ്യനെ തൃപ്തിപ്പെടുത്തിയില്ല. പണ്ടെന്നോ ഒരു പ്രമുഖ സംവിധായകൻ തന്നെക്കണ്ടപ്പോൾ, നിന്റെ മുഖം ഫോട്ടോജെനിക്കാണെന്നു പറഞ്ഞത് അയാളുടെ ഓർമകളിലേക്ക് തിരനീട്ടിവന്നു. ഇത് അയാളെക്കൊണ്ട് ഒരു തീരുമാനമെടുപ്പിച്ചു. ഞാൻ ആക്ടർ ആകും എന്ന്. അതുവരെ സക്സസ്ഫുൾ എന്നുവിളിച്ചപലരും അന്നുമുതൽ അയാളെ വിഡ്ഢിയെന്നു വിളിച്ചിരിക്കാം! വിജയമോ പരാജയമോ എന്നുറപ്പില്ലാത്ത ഒരു ഗെയിം. കൂടുതലും പരാജിതരുള്ള ആ ഗെയിം. ആ ഗെയിമിലേക്ക് താൻ ധൈര്യപൂർവം ഇറങ്ങിയേമതിയാവൂ.  കാരണം, പ്രശ്നങ്ങൾ ഒരിക്കലും പുറത്തല്ല ഉള്ളത്; അത്  നമ്മുടെ ഉള്ളിലാണ്, നമ്മുടെ ചിന്തകളിലാണ്. എന്തുചെയ്യണം? എങ്ങനെ ചെയ്യണം?  എവിടെനിന്ന് തുടങ്ങണം?  അതാണ്‌ ആദ്യപടി. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ആരംഭം.

ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ചില  സിനിമകളിൽ നിന്നുണ്ടായ അപമാനങ്ങളിൽ, വേദനകളിൽ അയാൾ ഇങ്ങനെ വിചാരിച്ചു : "ചിലർ നല്ലത് ചെയ്ത്  നമുക്ക് പാഠം നൽകും, മറ്റു ചിലർ മോശം കാര്യം ചെയ്തും."  ഈ പാഠങ്ങളാണ് മുന്നേറാനുള്ള മുതൽക്കൂട്ട്. നാം ഒരുപാട് മഹാരഥന്മാരെ റെസ്‌പെക്ട് ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ ആർക്കാണ് റെസ്‌പെക്ട്?  ആർക്കാണോ തന്റെ തൊഴിൽ ഭംഗിയായി ചെയ്യാനറിയുന്നത്, അയാൾക്കുള്ളതാണ് റെസ്‌പെക്ട്. തന്റെ ജോലി മികച്ചതാക്കാൻ എന്തൊക്കെ പഠിക്കണമോ അതാണ്‌ ആദ്യം ഹൃദസ്ഥമാക്കേണ്ടത്. ജനിക്കുമ്പോഴേ ആരും ഡോക്ടറായും കളക്ടറായും ആക്ടറായുമൊന്നുമല്ല ജനിക്കുന്നത്. തന്റെ മേഖല തിരഞ്ഞെടുത്താൽ, അവിടെ ശോഭിക്കാനാവശ്യമായ കാര്യങ്ങൾ ആദ്യം പഠിക്കണം. ഈ അറിവാണ് അടിത്തറ.

കണ്ടതും കേട്ടതും അറിഞ്ഞതുമായ എല്ലാം ഓഡിയേഷനുകളിലും പങ്കെടുത്ത്, കണ്ട സിനിമാക്കാരുടെ ഓഫീസുകളിലെല്ലാം കയറിയിറങ്ങി, തന്റെ എല്ലാ സ്‌ട്രെയ്‌നിന്റെയും അവസാനം ഒരു ഷോർട് ഫിലിമിൽ തുടങ്ങി ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും 2010 -ൽ നായകനായി അരങ്ങേറ്റം.

പൊടുന്നനെ ഒരുനാൾ ജീവിതത്തിലുണ്ടാകുന്ന ഒരു ഡിപ്രഷൻ. ആ ഡിപ്രഷൻ സമയത്ത് നാം സ്വയം ചിന്തിക്കും. ആ ചിന്ത, നാം ആരാണ് എന്ന തിരിച്ചറിവ് നമ്മിലുണർത്തും. ആ തിരിച്ചറിവ്, നമ്മെ ഒരു യാത്രനയിക്കാൻ പ്രേരിപ്പിക്കും. ആ യാത്രയുടെ അവസാനം നാം നമ്മിലുള്ള എല്ലാ ബന്ധങ്ങളും എല്ലാ ചങ്ങലക്കണ്ണികളും പൊട്ടിച്ചു ദൂരെയെറിയും. അപ്പോൾ നാം അങ്ങ് ദൂരെ ഒരു പ്രകാശം കാണും. അതുവരെ വിജയിച്ചവർ എന്നു നാം വിചാരിച്ചിരുന്നവർ പലരും ഒന്നുമല്ല എന്ന് നാം തിരിച്ചറിയുന്ന  നിമിഷം... ആ പ്രകാശത്തിന്റെ പേരാണ് സക്സസ്.

ആദ്യമായി സ്റ്റേജിൽ കയറിയപ്പോൾ വിക്കിവിയർത്ത്‌ നിലത്തേക്ക് പതിക്കും എന്നു ചിന്തിച്ച ഈ മനുഷ്യൻ... വേണ്ടപ്പെട്ടവർ ആരുംതന്നെ സിനിമാരംഗത്തില്ലാതിരുന്നിട്ടും... സിനിമ സ്വപ്നം കണ്ട ഈ മനുഷ്യൻ...  സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പർ സ്റ്റാറുകൾക്കിടയിൽ വിനയാന്വിതനായി തിളങ്ങുന്നുവെങ്കിൽ അതിനർത്ഥം അദ്ദേഹമൊരിക്കലും വിജയിച്ചവന്റെയോ മുകളിലെത്തിയവന്റെയോ വഴിയല്ല പിന്തുടർന്നത്. സ്വന്തം വഴിയുണ്ടാക്കുകയായിരുന്നു ചെയ്തത്. ഈ ധൈര്യമാണ്, ഈ വിശ്വാസമാണ്,  ഈ പോസിറ്റിവിറ്റിയാണ് മക്കൾ സെൽവൻ  വിജയ് സേതുപതി

Thursday 7 February 2019

ഒഴിഞ്ഞ കുടങ്ങൾ നിറയ്ക്കാം



                                                 ഒഴിഞ്ഞ കുടങ്ങൾ നിറയ്ക്കാം


പണം സമ്പാദിക്കാനുള്ള ഉപാധിയായിമാത്രം തന്റെ തൊഴിലിനെ  കാണുന്ന ഒരു പ്രൊഫഷണലിന്റെ ജീവിതം അധികം വൈകാതെതന്നെ  അർത്ഥശൂന്യമായിത്തീരും. പ്രാഥമികസൗകര്യങ്ങൾക്കപ്പുറം ഭൗതികവിജയത്തിനായുള്ള ത്വര സ്വന്തമായ മൂല്യങ്ങളെ പതുക്കെപ്പതുക്കെ നശിപ്പിക്കും. അയാളുടെ അവസാനകാലജീവിതത്തിൽ ഏറ്റവുമധികം മുഴങ്ങിക്കേൾക്കുന്നതും ഇതുതന്നെയായിരിക്കും. നമ്മളിൽ പലരെയും വേർതിരിച്ചറിയാൻ പ്രയാസമായ ഒരു ശൂന്യതാബോധം അലട്ടാൻ തുടങ്ങിയിട്ടുണ്ട്. നമ്മുടെ ഇടപാടുകൾ ആരുമായിട്ടാണോ, അവരുടെ ബഹുമാനത്തിനു പാത്രമാകുന്നതാണ് ഒരു പ്രൊഫഷണലിനെ സംബന്ധിച്ച് ഏറ്റവുമധികം മനഃസംതൃപ്തി ലഭിക്കുന്നത്. ഒരാളുടെ തൊഴിൽജീവിതത്തിലെ പ്രത്യേകഘട്ടം മുതൽ, മറ്റുള്ളവർ അയാളെ തിരിച്ചറിയുന്നു എന്നത് അയാളെ ആ മേഖലയിൽ നിലനിർത്തുന്നു. പക്ഷേ, അതിനെല്ലാമപ്പുറം തന്റെ തൊഴിൽമേഖലയ്ക്ക് ഏതെങ്കിലും പുതുതായി തിരിച്ചുനൽകാൻ കഴിയുന്നവർ മാത്രമാണ് ഈ ദീർഘമായ മത്സരത്തിൽ അവശേഷിക്കുന്നത്. പൈതൃകബോധത്താൽ മുന്നോട്ട് നയിക്കപ്പെടുന്നവരാണ് പലപ്പോഴും ഈ പ്രൊഫഷണലുകൾ. വൈകാരികവും ബുദ്ധിപരവുമായ ആർജവം നേടാനുള്ള കരുത്തിനേക്കാൾ വലുതായി മറ്റൊരു പോഷണവുമില്ല.

തൊഴിൽജീവിതത്തിന്റെ മധ്യകാലത്തുള്ള പല പ്രൊഫഷണലുകളും പൊതുനന്മയ്ക്കായി എന്തെങ്കിലും ചെയ്യുന്നതിനായി വെറുതെ ആഗ്രഹിക്കാറുണ്ട്. സമൂഹത്തിൽ ഒരു മാറ്റം സൃഷ്ടിക്കുവാനുള്ള അവരുടെ ആഗ്രഹം പലപ്പോഴും നടക്കാത്ത കാര്യമായി അവശേഷിക്കും. ചെറിയ കാര്യങ്ങൾ എന്നും ഒരുപോലെ ചെയ്യുക, പ്രൊഫഷന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക. ലോകത്തെ മാറ്റിമറിക്കുന്നതിനെപ്പറ്റി ചിന്തിച്ചു തലപുകയ്ക്കാതിരിക്കുക.

സ്വയം വറ്റിത്തീർന്നെന്ന് നിങ്ങൾക്ക് എപ്പോൾ തോന്നുന്നുവോ, ആ നിമിഷം നിങ്ങളുടെ ശ്രദ്ധ നിങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് മാറ്റണം. നിങ്ങളുടെ തൊഴിലിൽ പുതുതായി വന്നവർക്കൊപ്പം സമയം ചെലവഴിക്കാം... അവരെ സഹായിക്കാം... അതുമല്ലെങ്കിൽ നിങ്ങളുടെ  ഇതുവരെയുള്ള എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തിൽ ചിലതൊക്കെ എഴുതാം. അതുമല്ലെങ്കിൽ, നിങ്ങളുടെ തൊഴിൽമേഖലയുമായി ബന്ധപ്പെട്ടുനിൽക്കുന്ന സ്ഥാപനങ്ങളുമായോ  സംഘടനകളുമായോ  ചേർന്ന് പ്രതിഫലേച്ഛയില്ലാത്ത എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാം. ഇപ്പോൾ നോക്കൂ; ഒഴിഞ്ഞുകിടന്ന, നിങ്ങൾ എന്ന, മൺകുടം എങ്ങനെ വീണ്ടും നിറയുന്നുവെന്ന്.


Thursday 31 January 2019

സ്റ്റീഫൻ ഹോക്കിങ്: കാലം ഓർത്തുവെയ്ക്കുന്ന ദാർശനികവാദി



                             സ്റ്റീഫൻ ഹോക്കിങ്:  കാലം ഓർത്തുവെയ്ക്കുന്ന ദാർശനികവാദി


ഇരുപത്തിയൊന്ന് വയസ്സുമാത്രം പ്രായമുള്ള യുവാവിനോട് ഡോക്ടർ പറഞ്ഞു :"ഹോക്കിങ്
നിങ്ങൾക്ക് A.L.S എന്ന രോഗമാണ്. രണ്ടു വർഷം; ഏറിയാൽ ഒരു അഞ്ചു വർഷം." പതുക്കെ പതുക്കെ ആ ചെറുപ്പക്കാരന്റെ തലച്ചോർ പറയുന്നത് ശരീരം കേൾക്കാൻ മടിച്ചു തുടങ്ങി. ഒടുവിൽ ആ യുവാവിന് ഒരു വീൽ ചെയറിൽ അവശേഷിക്കേണ്ടിവന്നു. അവിടെ നിന്നുമാണ് ഭൂമിയേയും ആകാശത്തേയും തന്റെ മസ്തിഷ്ക്കത്തിനുള്ളിൽ ഒതുക്കിയ, ഒരുപക്ഷേ, ഭൂമിയിലെ ഏറ്റവും മികച്ച കോസ്മോളജിസ്റ്റ്. അതുമല്ലെങ്കിൽ, ഐസ്റ്റീനും ന്യൂട്ടണും ശേഷം ഏറ്റവും മികച്ച തിയററ്റിക്കൽ ഫിസിസ്റ്റ് പിറക്കുന്നത്. "എന്ത് നഷ്ടപ്പെടുത്തി എന്നതിലല്ല; എന്ത് ബാക്കിയുണ്ട് എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. എനിക്ക് ബാക്കിയുണ്ടായിരുന്നത് വിശ്വാസവും വിജയിക്കാനാവുമെന്ന ഉറപ്പും മാത്രമായിരുന്നു." സ്റ്റീഫൻ ഹോക്കിങ് ഓർമ്മപ്പെടുത്തുന്നു.
ഗലീലിയോ ഗലീലിയോയുടെ മുന്നൂറാം ചരമദിനത്തിന്റെയന്ന്, കൃത്യമായിപ്പറഞ്ഞാൽ, 1942 ജനുവരി 8ന് ബ്രിട്ടണിലെ ഓക്സ്ഫോർഡിൽ ജനനം. ശരാശരി കേരളീയരെപ്പോലെ സ്റ്റീഫൻ ഹോക്കിങിന്റെ പിതാവും മകനെ മെഡിസിൻ പഠിപ്പിക്കണമെന്ന് ചിന്തിച്ചു. എന്നാൽ, അത്രമികച്ച വിദ്യാർത്ഥിയല്ലാത്ത ഹോക്കിങിന് നിലവിലുള്ള വിദ്യാഭ്യാസരീതിയോട് പുച്ഛമായിരുന്നു. തനിക്കിഷ്ടമുള്ള വിഷയം പഠിപ്പിക്കാതെ, ഇഷ്ടമില്ലാത്ത അനവധി അനാവശ്യ വിഷയങ്ങൾ താനെന്തിനു പഠിക്കണം?
ബിരുദ പഠനത്തിന് ഓക്സ്ഫോർഡ് സർവകലാശാലയിൽ ചേർന്ന ഹോക്കിങിന് ജീവിതം കൂടുതൽ ആനന്ദകരമായി. ബോട്ടുയാത്രകൾ, സുഹൃത്തുക്കൾ, പ്രണയം. എന്നാൽ അവന്റെ ചാട്ടുളി പോലത്തെ ചോദ്യങ്ങൾ അദ്ധ്യാപകർക്ക് തലവേദനയായി. വൈവാ സമയം അവൻ അവർക്ക് രണ്ട് ഓപ്ഷനുകൾ നൽകി. ഫസ്റ്റ് ക്ലാസ് തന്നാൽ ഞാൻ സ്ഥലം വിട്ടോളം. കേംബ്രിഡ്ജിൽ ചേരണം. സെക്കന്റ് ക്ലാസ് തന്നാൽ ഞാൻ നിങ്ങൾക്ക് ശല്യമായി ഇവിടെ തന്നെ തുടരും. ഹോക്കിങിന്റെ ഭീഷണി ഫലിച്ചു. അങ്ങനെ, 1962ൽ ഫസ്റ്റ് ക്ലാസ് കിട്ടിയ ഹോക്കിങ് ഗവേഷണത്തിനായി കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രവേശിച്ചു. ഇവിടെ പടികളിൽ നിന്നും വീഴുന്ന ഹോക്കിങ്, തന്റെ ഇഷ്ട വിനോദമായ വഞ്ചി തുഴയുന്ന സമയം കൈകൾ കുഴഞ്ഞുപോയ ഹോക്കിങ്. അങ്ങനെ, 1963ൽ തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ 'മോട്ടോർ ന്യൂറോൺ' രോഗം സ്ഥിതീകരിക്കുന്നു. ശരീരത്തിലെ പേശികളുടെ ചലനശേഷി നഷ്ടമാകുന്ന ഈ രോഗത്തിന്റെ ഡൈഗ്നോസസ് നടത്തിയ ഡോക്ടർ പറഞ്ഞു : "ഭാഗ്യവശാൽ നിങ്ങളെ ഈ രോഗം പതിയെപ്പത്തിയേ തളർത്തുകയുള്ളൂ."
വഴിമുട്ടിയ തന്റെ ഗവേഷണം, തന്റെ പ്രണയിനി, തന്റെ സ്വപ്‌നങ്ങൾ, രണ്ടു വർഷം അല്ലെങ്കിൽ അഞ്ചു വർഷം അത്രയുമുള്ള തന്റെ ആയുസ്സ് !
ചികിത്സാ സമയത്ത് തന്റെ അടുത്ത ബെഡിലെ ക്യാൻസർ രോഗി രാവിലെ എഴുന്നേറ്റ് പതിവായി സ്വയം ബോധ്യപ്പെടുത്തുമായിരുന്നു : "ഭാഗ്യം; ഞാനിന്നു ജീവിച്ചിരിക്കുന്നു! " ഈ കാഴ്ച നിർവികാരനായി നോക്കിനിന്ന ഹോക്കിങ് സ്വയം തീർച്ചപ്പെടുത്തി; തനിക്കു ബാക്കിയുള്ള അഞ്ചുവർഷങ്ങൾ മികച്ചതായി ഉപയോഗിക്കണമെന്ന്.
നമ്മുടെ ജീവിതം എത്ര ബുദ്ധിമുട്ടു നിറഞ്ഞതായാലും ഒരു വിഷയത്തിൽ നമുക്ക് വിജയിക്കാനാകും. അതിനെ തേടിപ്പോവുക. അതെ, ഹോക്കിങ് അന്വേഷിച്ചു. ശരീരത്തിനോടും മനസ്സിനോടും പടവെട്ടുന്നതിനപ്പുറം തമോഗർത്തങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും സമയത്തെക്കുറിച്ചും. ക്വാണ്ടം ഫിസിക്സ് മുതൽ കോസ്മിക് ഫിസിക്സ് വരെ.
അസുഖം അദ്ദേഹത്തിന്റെ സംസാരശേഷിയേയും തട്ടിയെടുത്തു. പക്ഷേ, തോറ്റുകൊടുക്കാൻ ഹോക്കിങിന് മനസ്സില്ലായിരുന്നു. കവിളിലെ പേശികളനക്കി ഓരോ ഇംഗ്ലീഷ് അക്ഷരങ്ങളും തിരഞ്ഞെടുത്ത് അത് യന്ത്രം ശബ്ദമായി പ്രതിഫലിപ്പിക്കുന്ന വിദ്യ അദ്ദേഹം സ്വീകരിച്ചു. ഒരു വാക്ക് പൂർത്തിയാക്കാൻ ഏകദേശം ഇരുപത്തുമിനിറ്റ്. അങ്ങനെ പതുക്കെ പതുക്കെ തന്റെ പേശികൾ ചലിപ്പിച്ച് തന്റെ ചിന്തകളെ പ്രതിഫലിപ്പിച്ച, ലോകം കണ്ടതിൽവെച്ച് ഏറ്റവും മികച്ച വില്പന നടത്തിയ ആ അത്ഭുതം - 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ബുക്ക് 1988ൽ പുറത്തിറങ്ങി.
ഭൂമിയിലിന്നു വംശനാശം നേരിടുന്ന ഒരു സ്പീഷീസ് ഏതാണ് എന്ന ചോദ്യത്തിന് മനുഷ്യൻ എന്നായിരിക്കും ശരിയായ ഉത്തരം. കാരണം, ഭൂമിയിൽ നിലനിൽക്കണമെന്നും എവിടേയും ആധിപത്യം ചെലുത്തണമെന്നുമുള്ള മനുഷ്യന്റെ ശക്തമായ ആഗ്രഹങ്ങളുടെ പരിണിതഫലമാണ് ശാസ്ത്രജ്ഞാനം. എന്നാൽ, അടുത്ത നൂറു വർഷത്തിനുള്ളിൽ ഈ ശാസ്ത്രജ്ഞാനം തന്നെ ആണവായുധം, ആഗോളതാപനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാൽ മനുഷ്യനാശത്തിനു കാരണമാവും എന്ന് പ്രവചിച്ചിടത്താണ്, കസേരയിൽ ചാരിവെച്ച നനഞ്ഞ തലയിണപോലെയുള്ള ഈ മനുഷ്യൻ പ്രസക്തനാകുന്നത്. അദ്ദേഹം ഒരു ശാസ്ത്രജ്ഞൻ മാത്രമല്ല. ദൈവം പകിട കളിക്കുകയല്ല എന്നു പ്രസ്താവിച്ച ഐസ്റ്റീനും നാമെല്ലാം നക്ഷത്ര ധൂളികളാണ് എന്നുള്ള ഭൗതിക അദ്വൈതം ദർശിച്ച കാൾ സാഗനുമൊപ്പമാണ് സ്റ്റീഫൻ ഹോക്കിങ് എന്ന ദാർശനികവാദിയേയും കാലം ഓർത്തുവയ്ക്കുക.

Sunday 27 January 2019

ഭാവി നല്ലതാകാൻ ഭൂതകാലത്തെ ചുമക്കരുത്



                                       ഭാവി നല്ലതാകാൻ ഭൂതകാലത്തെ ചുമക്കരുത് 


നമ്മുടെ ജീവിതം സാഹചര്യങ്ങളുടെ ഒരു ശൃഖലയാണ്. എല്ലാ സാഹചര്യങ്ങളും നമ്മുടെ പ്രതീക്ഷയ്ക്കനുസ്സരിച്ച് വരണമെന്നില്ല. പരാജയങ്ങളുണ്ടായിട്ടുണ്ടാവാം, രോഗങ്ങൾ വന്നിരിക്കാം, ഒരുപാട് വേദനിപ്പിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ടാവാം. എന്നാൽ, അതെല്ലാം കഴിഞ്ഞകാലം ആണ്. എന്നാൽ, നാം അതുതന്നെ പിന്നെയും ചിന്തിച്ചുകൊണ്ടിരിക്കുന്നു,. 'അതെല്ലാം വീണ്ടും ഉണ്ടായാലോ!' 'വീണ്ടും പരാജയപ്പെട്ടാലോ!' 'വീണ്ടും രോഗം വന്നാലോ!' 'ഇപ്പോൾ ഞാൻ ഒക്കെയാണ്. ഇപ്പോൾ ഞാൻ പെർഫെക്ട് ആണ്. എനിക്കിപ്പോൾ സുഖം തന്നെയാണ്. പക്ഷേ, വീണ്ടും അസുഖം വന്നാൽ!  വീണ്ടുമെന്റെ പരിശ്രമം വൃഥാവിലായാൽ! എന്റെ ബന്ധങ്ങളിൽ എന്തെങ്കിലും ഉലച്ചിലുണ്ടായാൽ! ഞാൻ അവരെ വിശ്വസിച്ചു. പക്ഷേ, അവർ എന്നെ വീണ്ടും ചതിച്ചാൽ! ഇങ്ങനെയൊക്കെ ചിന്തിച്ചാൽ എന്താണ് സംഭവിക്കുക?

കഴിഞ്ഞകാല അനുഭവങ്ങളുടെ ഇമോഷൻസ് ഇന്നിലേക്ക് കൊണ്ടുവരുകയാണെങ്കിൽ! അത്‌ കഴിഞ്ഞുപോയ സീൻ ആണ്, കടന്നുപോയ ഇമോഷനാണ്. പക്ഷേ, അത്‌ മനസ്സിൽ സൂക്ഷിക്കുന്നിടത്തോളം പാസ്റ്റിലെ വൈബ്രേഷൻസിനെ പ്രെസെന്റിലേക്ക് റേഡിയേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. വൈബ്രേഷൻ റീലിറ്റിയെ സൃഷ്ടിക്കുന്നു. ചിലപ്പോൾ നമുക്ക് തോന്നാറുണ്ട് സമാനമായ ദുരിതങ്ങൾ  വീണ്ടുംവീണ്ടും അനുഭവിക്കേണ്ടി വരുന്നുവെന്ന്. അസുഖങ്ങളുടെ ആവർത്തനം, തോൽവികളുടെ ആവർത്തനം വീണ്ടും ഒറ്റപ്പെടുത്തുന്നു, വീണ്ടും അവിശ്വാസം.  അത്‌ അവർ ചെയ്യുന്നതുകൊണ്ടല്ല; മറിച്ച്, ഞാൻ അത്തരം ചിന്തകൾ ആവർത്തിക്കുന്നതുകൊണ്ടാണ്. സമാനമായ തോന്നലുകൾ ഉണ്ടാകുന്നു. അത്‌ യാഥാർഥ്യമായിത്തീരുന്നു. എനിക്ക് മറിച്ചാണ് തോന്നുന്നതെങ്കിൽ, ഞാൻ എനിക്ക് പുതിയൊരുവിധി സൃഷ്ടിക്കുന്നു. സമാനമായ ദുരിതങ്ങൾ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. എന്റെ തന്നെ സമാനമായ ചിന്താതരംഗങ്ങളുടെ നിർമ്മിതിയാണത്. ശ്രദ്ധിക്കൂ... പരിശോധിക്കൂ...

നിങ്ങൾ ഭൂതകാലത്തിലെ ഏതെങ്കിലും സംഭവം ആവർത്തിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുണ്ടോ? സ്വയം ചോദിക്കൂ, നിങ്ങൾ അത്‌  ആവർത്തിക്കാൻ  ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ആ ചിന്ത ഇനി സൃഷ്ടിക്കരുത്. ഇനി ഇങ്ങനെ ചിന്തയെ ക്രിയേറ്റ് ചെയ്യൂ, അതിനെ മനസ്സിന്റെ സ്‌ക്രീനിനിൽ സേവ് ചെയ്തിടൂ...  'കഴിഞ്ഞത് കഴിഞ്ഞു.  അതൊരു കർമ്മഫലമായിരുന്നു. അത്‌ കഴിഞ്ഞു. കഴിഞ്ഞത് ഇനിയൊരിക്കലും സംഭവിക്കാൻപോകുന്നില്ല. എന്റെ പ്രെസെന്റ് സുന്ദരമാണ്. എന്റെ ഭാവി സുരക്ഷിതമാണ്. ഞാനാണ് എന്റെ സുന്ദരമായ ഭാവിയുടെ സൃഷ്ടാവ്'.

Thursday 24 January 2019

മര്യാദയും വിനയവും


                                                     
                                                        മര്യാദയും വിനയവും



മര്യാദയും മഹാമനസ്കതയും പ്രൊഫഷണലിസത്തിന്റെ അടയാളങ്ങളായാണ് കണക്കാക്കിപ്പോരുന്നത്.  പ്രത്യേകിച്ചും ഒരാൾ ഉയർന്ന ഒരു സ്ഥാനത്തിരിക്കുമ്പോൾ മറ്റുള്ളവരോട് മര്യാദയോടും മഹാമനസ്കതയോടും പെരുമാറേണ്ടിയിരിക്കുന്നു.

പണ്ഡിറ്റ്‌ റാവു കുൽക്കർണിയുടെ പേരിലുള്ള ഒരു അവാർഡിനായി എൻ. ആർ നാരായണ മൂർത്തി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏതാണ്ട് ഇരുപതുവർഷം മുമ്പാണ്.  അവാർഡ്ദാനദിനത്തിൽ പരിപാടിയുടെ മുമ്പായി പ്രശസ്തയായ ഒരു വനിതാ കോളമിസ്റ്റിനെ അദ്ദേഹം അവിടെ കണ്ടു. തന്നെ സ്വയം പരിചയപ്പെടുത്താനായി അദ്ദേഹം അവർക്കരികിലെത്തി. അവർ അദ്ദേഹത്തെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളൂ. എന്നാൽ ചടങ്ങിന് തൊട്ടടുത്ത ദിവസം അവർ അദ്ദേഹത്തെ ഫോൺ ചെയ്യുകയും നാരായണ മൂർത്തിയെ തലേദിവസം തിരിച്ചറിഞ്ഞിരുന്നില്ലെന്ന് പറയുകയും ചെയ്തു. ഇതൊക്കെ ഇത്രവലിയ വിഷയമാണോ എന്ന് അദ്ദേഹം മറുപടിയായി  ചോദിക്കുകയും  ചെയ്തു.

വർഷങ്ങൾക്കുശേഷം നാരായണമൂർത്തിയുടെ സുഹൃത്തിന് ഒരു പ്രധാന പുരസ്‌കാരം ലഭിക്കുന്ന ചടങ്ങിൽവെച്ച് ആ കോളമിസ്റ്റിനെ വീണ്ടും കണ്ടുമുട്ടി. അപ്പോഴേക്കും നാരായണ മൂർത്തി ലോകം മുഴുവൻ പ്രശസ്തനായ ഒരാളായി വളർന്നിരുന്നു. വർഷങ്ങൾക്കു മുമ്പ് ഒരു അവാർഡ്ദാന ചടങ്ങിൽവെച്ച് തമ്മിൽ കണ്ടിരുന്നെന്നും തന്നെ ഓർമ്മയുണ്ടോ എന്നും അവർ നാരായണ മൂർത്തിയോട് ചോദിച്ചു. വളരെ വിനയത്തോടെ ഉണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ, അന്ന് രണ്ടുപേരിലും വെച്ച് അവർ പ്രശസ്തയായിരുന്ന സമയത്ത് എത്ര പരുഷമായാണ് പെരുമാറിയതെന്ന കാര്യം അദ്ദേഹം മറന്നിരുന്നില്ല. ഇതേക്കുറിച്ച് നാരായണ മൂർത്തി പറയുന്നത് ഇങ്ങനെയാണ് :  'നിങ്ങൾ അമിതാഭ് ബച്ചനായിരിക്കുമ്പോൾ മര്യാദയും അലിവും കാണിക്കുകയാണെങ്കിൽ അതാണ്‌ കാര്യം. അല്ലാതെ ചെറിയൊരു അഭിനേതാവായിരിക്കുമ്പോൾ വിനയം കാണിക്കുന്നതിലല്ല.'

നിങ്ങളുടെ ജീവിതത്തിൽ ഉന്നതികളിലിരിക്കുമ്പോൾ മറ്റുള്ളവരോട് മഹാമനസ്കത, ദയ, മര്യാദ എന്നിവയോട് പെരുമാറുമ്പോൾ മാത്രമേ ആ വാക്കുകൾക്ക് മൂല്യമുണ്ടാവൂ.

Thursday 17 January 2019

'അഗ്രവശി' ആയിരിക്കേണ്ടതിന്റെ ആവശ്യകത

                                      


                                'അഗ്രവശി' ആയിരിക്കേണ്ടതിന്റെ ആവശ്യകത

മഹാനായ ഒരു രാജാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് രാമായണ കരാർത്താവായ വാല്മീകി എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ശ്രീരാമന്റെ വ്യക്തിത്വത്തിലൂടെ  അദ്ദേഹം അവതരിപ്പിച്ചു. അതിൽ ഒരു ഗുണത്തെ അദ്ദേഹം 'അഗ്രവശി' അഥവാ സംഭാഷണം തുടങ്ങിവെയ്ക്കുന്നയാൾ എന്നുവിളിച്ചു. രണ്ടു മഹാന്മാർ തമ്മിൽ കണ്ടുമുട്ടുന്നുവെന്ന് കരുതുക. രണ്ടിലൊരാൾക്ക്, പെട്ടെന്നാർക്കും കണ്ടെത്താനാവാത്ത വളരെ ചെറിയ സെക്കൻഡിലൊരംശം മാത്രം നിലനിൽക്കുന്ന ഒരു സജീവത കൈവരുന്നു. ചിലപ്പോൾ അയാൾ ഹസ്തദാനത്തിനായി ആദ്യം കൈ നീട്ടുന്നതാവാം. അല്ലെങ്കിൽ ആദ്യത്തെ വാക്ക്  ഉച്ചരിക്കുന്നതാവാം. തികച്ചും നിസ്സാരമെന്ന് തള്ളിക്കളയാനാവാത്ത ഇത്തരം വിഷയങ്ങളാണ് ഒരു രാജാവിന്റെ ലക്ഷണങ്ങൾ. ശരിയായ പ്രൊഫഷണലിന്റെ ലക്ഷണം കൂടിയാണിതെന്ന് ഞാൻ കരുതുന്നു.

സ്വയം താല്പര്യമെടുത്ത് ഒരു പ്രത്യേക സാഹചര്യം നിയന്ത്രക്കുക എന്നാൽ വളരെ മികച്ച സ്വഭാവശീലമാണ്. സ്വന്തം ജീവിതത്തിലും തൊഴിലിലും ഓർമ്മിക്കത്തക്ക ബന്ധങ്ങൾ ഇതു നമുക്കു നൽകും. ഇങ്ങനെ ഒരു സ്വഭാവശീലമുള്ളയാളുമായി ഇടപാടുകൾ നടത്താൻ ആരും ഇഷ്ടപ്പെടും.

എന്നാൽ പ്രഥമവും പ്രധാനപ്പെട്ടതുമായ ഒരു കാര്യം ഈ സ്വഭാവസവിശേഷതയുള്ളയാൾ രാജാവിനെപ്പോലെത്തന്നെ തികഞ്ഞ ആത്മവിശ്വാസമുള്ളയാളായിരിക്കുമെന്നതാണ്. തന്നെപ്പറ്റി ഉറപ്പില്ലാത്ത ഒരാൾ ഹസ്തദാനത്തിനായി ആദ്യം തുനിയില്ല. ഈ ആത്മവിശ്വാസം താൻ ആരാണ് എന്നതിലല്ല; മറിച്ച് ആരുമായാണോ സംസാരിക്കുന്നത്, ആ സംസാരം എങ്ങോട്ട് നയിക്കും എന്നതിലാണ്. ഞാൻ കൈ നീട്ടിക്കഴിഞ്ഞാൽ എന്തെങ്കിലും ഏറ്റെടുക്കേണ്ടിവരുമോ? അവർ ആവശ്യപ്പെടുന്നത് എനിക്ക് നൽകാൻ കഴിയുമോ?  ഇത്തരം പ്രതിജ്ഞാബദ്ധതകളെ കുറിച്ചുള്ള ഭയം നമ്മെ പുറകോട്ടു വലിക്കും. നമ്മുടെ കൈകളെയും വാക്കുകളെയും അത്‌ നമ്മളിൽത്തന്നെ പിടിച്ചുകെട്ടും.

Thursday 10 January 2019

അജ്ഞതമൂലം ഉണ്ടാകുന്നത്...


                                                   
                                                 അജ്ഞതമൂലം ഉണ്ടാകുന്നത്... 

"ഞാനൊരു വെള്ളാരം കല്ലാണ്. ആർക്കും ഞാൻ കീഴടങ്ങുകയില്ല. കാലത്തിനോ കാലാവസ്ഥയ്ക്കോ എന്നെ മാറ്റിമറിക്കാനാവില്ല. കാലം കടന്നുപോകുമ്പോളും ഞാൻ നിലനിൽക്കുന്നു. ഉരുകുന്ന വെയിലും കനത്ത കാലവർഷവും എന്നെ മാറ്റിയെടുക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ സാധിച്ചിട്ടില്ല. മൃദുവായ മഞ്ഞുതുള്ളി എന്നെ പുൽകി ഇണക്കാൻ നോക്കിയിട്ടുണ്ട്. എങ്കിലും ഞാൻ വഴങ്ങിയിട്ടില്ല. എന്റെ ജനനത്തെക്കുറിച്ച് ആർക്കും പറയാനാവില്ല. കാരണം ഞാൻ അത്രമാത്രം പ്രായമുള്ളവനാണ്. പുൽക്കൊടിപോലെ മനുഷ്യപുത്രന്മാർ ജനിച്ചു മരിക്കും. എന്നെ ചവിട്ടി പലരും കടന്നുപോയി. ഇനിയും പോകും. ഞാനൊരു വെള്ളാരം കല്ല്. എന്നാൽ, നീ ആരാണ്? കാറ്റത്ത് ആടിയിളകുന്ന വെറും ഒരു ഇല മാത്രം."

ഇതുകേട്ട ഓക്കുമരത്തിന്റെ വിത്ത് അമ്പരന്നുപോയി. ഒരു നിമിഷം അവൾക്ക് ശബ്ദിക്കാനായില്ല. എങ്കിലും പിന്നീട് അവൾ പറഞ്ഞു. ‘‘ഞാൻ ഒരു നിസാരയാണ്. എങ്കിലും കാറ്റോ മഴയോ സൂര്യനോ കാലമോ ഒന്നും എന്നെ കീഴടക്കുകയില്ല. ആരും എന്നെ ചവിട്ടി മെതിക്കുകയുമില്ല. എന്നെക്കൊണ്ട് ആളുകൾക്ക് ഗുണമുണ്ടാകും.‘‘

അധികം താമസിയാതെ ആ വിത്തിൽ നിന്ന് ഒരു ഓക്കുമരം കിളുത്തുവന്നു. അതു കണ്ട വെള്ളാരം കല്ല് അമ്പരന്നു. ക്രമേണ അതിന്റെ ശിഖരങ്ങൾ വ്യാപിച്ച് അവിടമാകെ നിറഞ്ഞപ്പോൾ ആ അദ്ഭുതം ഇരട്ടിച്ചു. ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന ആ മരത്തിനു താഴെ താനെത്ര നിസാരൻ എന്നവനു തോന്നി. ആളുകൾക്ക് ഉപകാരം ചെയ്യാനാവുന്ന ഓക്കുമരം നോക്കി നെടുവീർപ്പോടെ കിടന്ന ആ വെള്ളാരം കല്ല് പിന്നീട് ഒരിക്കലും ഗീർവാണം അടച്ചിട്ടില്ല.

ഗുണപാഠം— അഹന്ത അജ്ഞത മൂലമുണ്ടാവുന്നതാണ്. (എച്ച്. ഗൗൾഡ് എഴുതിയ കവിത)

Thursday 3 January 2019

വിജയത്തിന്റെ വിത്ത് വിതയ്ക്കാൻ അനുയോജ്യമായ സമയം



                          വിജയത്തിന്റെ വിത്ത് വിതയ്ക്കാൻ അനുയോജ്യമായ സമയം 


നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെ നാം പലപ്പോഴും വിലയിരുത്തുന്നത് നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ ഇന്ന് നമുക്ക് സംഭവിച്ചുവെന്ന് നാം കരുതുന്ന പരാജയങ്ങൾ നാളെകളിൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ട മഹാവിജയത്തിന് അനിവാര്യമായിരിക്കാം.

 ചില കാര്യങ്ങൾ സംഭവിച്ചില്ലായിരുന്നുവെങ്കിൽ നമ്മുടെ ജീവിതത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.

വൈമാനികനാകാനുള്ള മോഹവുമായി ഇന്റർവ്യൂവിൽ പങ്കെടുത്ത അബ്ദുൾകലാം എന്ന യുവാവിന് ബോർഡ്, സെലക്ഷൻ നിഷേധിച്ചു. ഈ സംഭവം അയാളെ വളരെയധികം വേദനിപ്പിച്ചു. ജീവിതഗതി തന്നെ മാറ്റിമറിച്ച ആ സംഭവം, വിമാനം പറത്തുവാനാഗ്രഹിച്ച ആ യുവാവിനെ പിൽക്കാലത്ത്  വിമാനങ്ങളുടെയും അതിവേഗ റോക്കറ്റുകളുടെയും സൃഷ്ടാവായ ഡോ. എ.പി. ജെ അബ്‌ദുൾ കലാമാക്കി മാറ്റി.

പരാജയങ്ങൾ നമ്മെ മുറിപ്പെടുത്തിയേക്കാം മാനസികമായി തളർത്തിയേക്കാം. പക്ഷേ, പരാജയങ്ങളുടെ കാലമാണ് ഭാവിജീവിതത്തിലെ വിജയയത്തിന്റെ വിത്ത് വിതയ്ക്കുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം.

Tuesday 1 January 2019

ആശംസകൾ അഥവാ ആശീർവാദം




                                            ആശംസകൾ അഥവാ ആശീർവാദം 


'Happy New Year'  പുതുവർഷാരംഭം നാം പരസ്പരം കൈമാറുന്ന ഗ്രീറ്റിങ്സ് ആണിത്. ഇത്‌ വെറുമൊരു ഗ്രീറ്റിങ്സ് മാത്രമല്ല, ആശീർവാദമാണ്. വർഷം മുഴുവൻ പുതുമയും സന്തോഷവും നിറഞ്ഞതാകട്ടെ എന്ന ആത്മാർത്ഥമായ ആഗ്രഹം. എന്നിൽ നിന്നും മറ്റുള്ളവരിലേക്കും ചുറ്റുമുള്ളവരിൽ നിന്നും എന്നിലേക്കും പകർന്നു കിട്ടുന്ന ശുഭമായ ഭാവനയുടെ തരംഗമാണ്. എല്ലാവരിലും ഒരു ശുഭമായ പ്രതീക്ഷ. ഈ വർഷം പുതുമകൾ നിറഞ്ഞതായിരിക്കും. ന്യൂ ഇയർ എന്നത് വെറുമൊരു കലണ്ടർ മാറ്റം  മാത്രമല്ല; നമ്മിലെ പുതുമ, പുതിയ വ്യക്തിത്വം, ജീവിതരീതികളിലെ പുതുമ തുടങ്ങിയവയാണ്.  എന്നാൽ, ഓരോ പുതുമയിലും നമ്മുടെ ലക്ഷ്യം നമ്മുടെ സന്തോഷം തന്നെയായിരിക്കും.

ഇന്ന് നമുക്ക് തിരിഞ്ഞുനോക്കാം, തിരുത്താം, ഉപേക്ഷിക്കാം; കഴിഞ്ഞുപോയ വർഷത്തെ തെറ്റുകൾ, സുഖകരമല്ലാത്ത ഓർമ്മകൾ, അസുഖകരമായ സംഭാഷണങ്ങൾ, പെരുമാറ്റങ്ങൾ, അസ്വസ്ഥത സൃഷ്ടിച്ച ഓരോ വാക്കും. ജീവിതയാത്രയിൽ നേരിട്ട എല്ലാ തോൽവികളെയും ഇന്നിന്റെ തിരശ്ശീലക്കപ്പുറത്തേക്ക് ഉപേക്ഷിക്കാം. അതൊന്നും ഇനി നമ്മുടെ കൂടെയില്ല എന്ന് നമുക്കുറപ്പിക്കാം.

നമുക്ക് ലക്ഷ്യമുണ്ട്. നാം ഈ പുതുവർഷത്തിൽ എങ്ങനെയായി മാറാനാണ് ആഗ്രഹിക്കുന്നത്, എപ്രകാരമായിരിക്കണം നമ്മുടെ  ചിന്ത, നമ്മുടെ ഫീലിംഗ്സ്, നമ്മുടെ  ഇമോഷൻസ്, ബന്ധങ്ങൾ, ആരോഗ്യം അങ്ങനെ ഓരോ കാര്യത്തിലും ഇന്ന് നാം സ്വയം പ്രോമിസ് ചെയ്യേണ്ടതുണ്ട്. നമ്മുടെ ലക്ഷ്യം, നമ്മുടെ കമ്മിറ്റ്മെന്റ് കേവലം ദിവസങ്ങൾക്കോ മാസങ്ങൾക്കോ ഉള്ളതല്ല. മറിച്ച്, അത് നമ്മുടെ  ജീവിതയാഥാർഥ്യമാക്കി മാറ്റാനുള്ളതാണ്. അതിനായി നാം സ്വയം തീരുമാനമെടുക്കണം; 'എനിക്കായി ദിവസവും ഏറ്റവും കുറഞ്ഞത് 30മിനിറ്റെങ്കിലും എന്നോടൊപ്പം ചെലവഴിക്കുമെന്ന്'.

നമ്മുടെ ചില ലക്ഷ്യങ്ങൾ നടപ്പിലാകാത്തതിന്റെ കാരണമെന്താണ്? നമ്മൾ തീരുമാനങ്ങൾ എടുക്കാറുണ്ട്. പക്ഷേ, അത് യാഥാർഥ്യമാക്കിമാറ്റാൻ നമ്മളിൽ ശക്തിയില്ല എന്നുള്ളതാണ് അതിനുത്തരം. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ഊർജ്ജമാണ്. പണവും സ്ഥാനമാനങ്ങളും ഒക്കെ ഊർജ്ജമാണ്. അപ്പോൾ, നാം എന്താണോ നേടാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ എന്താണോ ആയിത്തീരാൻ ആഗ്രഹിക്കുന്നത് അതിന്റെ ഊർജ്ജ നിലവാരത്തിലേക്ക് നമ്മുടെ ഊർജ്ജത്തെ ഉയർത്തേണ്ടതുണ്ട്. തീരുമാനമെടുക്കുന്ന നാം ഒരു  ഊർജ്ജമാണ്. അതുപോലെതന്നെ ആയിത്തീരേണ്ട അവസ്ഥ അല്ലെങ്കിൽ നേടേണ്ട വസ്തു  മറ്റൊരു ഊർജ്ജമാണ്. പക്ഷേ, നാം നമ്മളെ സ്വയം  ശക്തിശാലിയാക്കുന്നില്ലെങ്കിൽ, മുഴുവൻ ദിവസവും നമ്മിൽ  നിന്നും ഊർജ്ജം ചോർന്നു കൊണ്ടിരിക്കുകയാണെങ്കിൽ, നാം എന്തായിത്തീരുവാൻ ആഗ്രഹിക്കുന്നുവോ അതായിത്തീരുവാൻ നമുക്കു സാധിക്കില്ല.

നമ്മുടെ പുതുവർഷ പ്രതിജ്ഞകൾ യാഥാർഥ്യമാകുന്നതിന്  നാം ഒരു പുതിയ തീരുമാനം എടുക്കണം. ആ പ്രതിജ്ഞയാണ് സെൽഫ് കെയർ, സെൽഫ് ഫീലിംഗ്, ഇമോഷണൽ ഫിറ്റ്നസ്.  ഞാൻ ഇമോഷണലായി ഫിറ്റ്‌ ആണെങ്കിൽ, ഞാൻ ശക്തിശാലിയാണെങ്കിൽ എന്റെ ഓരോ ചിന്തയും ശക്തിശാലിയായിരിക്കും. എന്റെ ചിന്ത ശക്തിശാലിയാണെങ്കിൽ അതിനെ പ്രാവർത്തികമാക്കാനും യാഥാർഥ്യമാക്കാനും എനിക്ക് ശക്തിയുണ്ടായിരിക്കും. അതിനാൽ, നാം നമ്മോട്  ഉത്തരവാദിത്തമുള്ളവരായി മാറൂ. ഓരോ പ്രഭാതവും നമുക്ക് നമ്മെ  ശ്രദ്ധിച്ചുകൊണ്ട് ആരംഭിക്കാം. ഒരിക്കലും ഇതിന് സമയമില്ലെന്ന് പറയരുത്. നാം നമ്മോടുതന്നെ പറയുക  'ഇതാണ് എന്റെ  പ്രയോരിറ്റി' എന്ന്.  സെൽഫ് കെയർ, സെൽഫ് എനർജൈസിങ്, സെൽഫ് ഫീലിംഗ് ഇതാണ് നമ്മുടെ  പ്രയോരിറ്റി.

'സെൽഫ് കെയർ' എന്നാൽ ഓരോ ദിവസവും തുടങ്ങുന്നതുതന്നെ മനസ്സിനെ വളരെയധികം നറിഷ് ചെയ്യുന്ന എന്തെങ്കിലും പുതിയത് പഠിച്ചുകൊണ്ടായിരിക്കണം. ഇൻഫർമേഷൻ കാണുന്നത്, കേക്കുന്നത് എല്ലാം സ്നേഹഭരിതവും ആശ്വാസദായകവുമാകട്ടെ! ഒരു ദിവസത്തിന്റെ  തുടക്കം ഒരിക്കലും ചുറ്റും നടക്കുന്നതെന്ത് എന്നുനോക്കിക്കൊണ്ടാകരുത്.  നമ്മുടെ ഇന്നർ വേൾഡ്നെ ശ്രദ്ധിച്ചുകൊണ്ട് ഓരോ ദിവസവും ആരംഭിക്കൂ. എല്ലാ പ്രഭാതത്തിലും 30 മിനിറ്റെങ്കിലും ശരിയായ ഇൻഫർമേഷൻസ് നിറച്ചുകൊണ്ടാകട്ടെ! അതിലൂടെ ശുദ്ധമായ ശക്തിശാലിയായ ഒരു ഊർജ്ജം നമ്മിൽ നിറയട്ടെ!

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...