Friday 9 May 2014

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ...

കുറച്ചുകാലം മുന്‍പുവരെ ഈ കാഴ്ച കേരളത്തില്‍ സര്‍വ്വസാധാരണമായിരുന്നു. പക്ഷേ, ഒരു ഡോക്യുമെന്‍ററി ചിത്രത്തിനായി ഈ ദൃശ്യം ചിത്രീകരിക്കുന്നതിനു വേണ്ടി കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഞങ്ങള്‍ക്ക് അന്വേഷിച്ചു നടക്കേണ്ടി വന്നു. ആളുകള്‍ പശുവളര്‍ത്തല്‍ നിറുത്തിയിട്ടല്ല; പുഴകള്‍ അന്യംനിന്നുപോയിട്ടുമല്ല.  ഒരുപാടുപേര്‍ കന്നുകാലികളെ വളര്‍ത്തുന്നുണ്ട് എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പലരും കന്നുകാലി ഫാം നടത്തി ഉപജീവനം കഴിക്കുന്നവരുമാണ്.  അവര്‍ക്കൊന്നും മുഴുവന്‍ കന്നുകാലികളെയും പുഴയില്‍ കൊണ്ടുവന്നു കുളിപ്പിക്കുക എന്നത് എളുപ്പമല്ല. കാലികളുടെ എണ്ണം കൂടുതലാണ് എന്നതുകൊണ്ടുതന്നെ.  എന്നാല്‍, ഒന്നോരണ്ടോ പശുക്കളെ വളര്‍ത്തുന്നവരുടെ കാര്യം അങ്ങനെയല്ല.  അവര്‍ക്ക് കന്നുകാലികളെ പുഴയില്‍ കൊണ്ടുപോകാന്‍ കഴിയും.  പക്ഷേ, ഇപ്പോള്‍ അവരും പുഴയിലേക്ക് പോകുന്നില്ല. വീടിലെ പൈപ്പില്‍ നിന്നു ഹോസ് ഉപയോഗിച്ചു കാലികളെ കുളിപ്പിക്കുകയാണ് ചെയ്യുന്നത് . കുറച്ചിലായി കണ്ടിട്ടൊന്നുമല്ല ആരും പുഴയിലേക്കു കാലികളെകൊണ്ട് പോകാതിരിക്കുന്നത്.  മണല്‍ എടുത്ത് പല പുഴകളിലും വലിയ കയങ്ങളുണ്ടായി.  പുഴ ഒരു വലിയ അപകടമെഖലയായിത്തീര്‍ന്നു.  എന്നാല്‍, ഡോക്യുമെന്‍ററി ചിത്രത്തില്‍ ഇങ്ങനെ ഒരു ദൃശ്യം വേണമെന്നത് എന്‍റെ ഒരു വാശിയായിരുന്നു.  ഒടുവില്‍, തിരുവനന്തപുരം ജില്ലയില്‍പ്പെട്ട പാലോട് എന്ന ഗ്രാമത്തിലൂടെ സഞ്ചരികുമ്പോള്‍ കൈയില്‍ പാല്‍പ്പാത്രവും പിണ്ണാക്കുമായി പോകുന്ന ഈ ചേട്ടനെ കണ്ടത്. വണ്ടിയില്‍ നിന്നും ചാടി ഇറങ്ങി, ഒറ്റ ശ്വാസത്തില്‍ ഞാന്‍ കാര്യം പറഞ്ഞു. എന്‍റെ ശബ്ദത്തിലെ നിരാശ തിരിച്ചറിഞ്ഞിട്ടാണോ എന്തോ, അദ്ദേഹം ഒരു തടസ്സവും പറയാതെ സമ്മതിച്ചു.  ഞങ്ങളെ അദ്ദേഹം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. സമീപത്തെ ആറ്റില്‍ പശുവിനെയും കിടാവിനെയും കൊണ്ടുവന്നു, ഞങ്ങളുടെ ക്യാമറയ്ക്ക് മുന്നില്‍ അവയെ കുളിപ്പിച്ചു.  ആ പശുവും കിടാവും ചേട്ടനുമൊക്കെ ഇന്നും എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...