അജ്ഞതമൂലം ഉണ്ടാകുന്നത്...
"ഞാനൊരു വെള്ളാരം കല്ലാണ്. ആർക്കും ഞാൻ കീഴടങ്ങുകയില്ല. കാലത്തിനോ കാലാവസ്ഥയ്ക്കോ എന്നെ മാറ്റിമറിക്കാനാവില്ല. കാലം കടന്നുപോകുമ്പോളും ഞാൻ നിലനിൽക്കുന്നു. ഉരുകുന്ന വെയിലും കനത്ത കാലവർഷവും എന്നെ മാറ്റിയെടുക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ സാധിച്ചിട്ടില്ല. മൃദുവായ മഞ്ഞുതുള്ളി എന്നെ പുൽകി ഇണക്കാൻ നോക്കിയിട്ടുണ്ട്. എങ്കിലും ഞാൻ വഴങ്ങിയിട്ടില്ല. എന്റെ ജനനത്തെക്കുറിച്ച് ആർക്കും പറയാനാവില്ല. കാരണം ഞാൻ അത്രമാത്രം പ്രായമുള്ളവനാണ്. പുൽക്കൊടിപോലെ മനുഷ്യപുത്രന്മാർ ജനിച്ചു മരിക്കും. എന്നെ ചവിട്ടി പലരും കടന്നുപോയി. ഇനിയും പോകും. ഞാനൊരു വെള്ളാരം കല്ല്. എന്നാൽ, നീ ആരാണ്? കാറ്റത്ത് ആടിയിളകുന്ന വെറും ഒരു ഇല മാത്രം."
ഇതുകേട്ട ഓക്കുമരത്തിന്റെ വിത്ത് അമ്പരന്നുപോയി. ഒരു നിമിഷം അവൾക്ക് ശബ്ദിക്കാനായില്ല. എങ്കിലും പിന്നീട് അവൾ പറഞ്ഞു. ‘‘ഞാൻ ഒരു നിസാരയാണ്. എങ്കിലും കാറ്റോ മഴയോ സൂര്യനോ കാലമോ ഒന്നും എന്നെ കീഴടക്കുകയില്ല. ആരും എന്നെ ചവിട്ടി മെതിക്കുകയുമില്ല. എന്നെക്കൊണ്ട് ആളുകൾക്ക് ഗുണമുണ്ടാകും.‘‘
അധികം താമസിയാതെ ആ വിത്തിൽ നിന്ന് ഒരു ഓക്കുമരം കിളുത്തുവന്നു. അതു കണ്ട വെള്ളാരം കല്ല് അമ്പരന്നു. ക്രമേണ അതിന്റെ ശിഖരങ്ങൾ വ്യാപിച്ച് അവിടമാകെ നിറഞ്ഞപ്പോൾ ആ അദ്ഭുതം ഇരട്ടിച്ചു. ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന ആ മരത്തിനു താഴെ താനെത്ര നിസാരൻ എന്നവനു തോന്നി. ആളുകൾക്ക് ഉപകാരം ചെയ്യാനാവുന്ന ഓക്കുമരം നോക്കി നെടുവീർപ്പോടെ കിടന്ന ആ വെള്ളാരം കല്ല് പിന്നീട് ഒരിക്കലും ഗീർവാണം അടച്ചിട്ടില്ല.
ഗുണപാഠം— അഹന്ത അജ്ഞത മൂലമുണ്ടാവുന്നതാണ്. (എച്ച്. ഗൗൾഡ് എഴുതിയ കവിത)
No comments:
Post a Comment