Saturday 2 March 2019

വിലാസമുള്ളവർ



                                                    വിലാസമുള്ളവർ


നമ്മൾ സ്വദേശം വിട്ടു നിൽക്കുമ്പോഴാണ്  മേൽവിലാസത്തെപ്പറ്റി കൂടുതൽ ബോധവാനാകുന്നത്. പക്ഷേ, ഇന്ന് ഏതുദേശത്തിലായാലും കൃത്യമായി സന്ദേശങ്ങൾ ലഭിക്കുന്ന ഒരു മേൽവിലാസം നമുക്കുണ്ട്; ഇ മെയിൽ വിലാസം.  ഇന്ത്യൻ വിവര സാങ്കേതികവിദ്യാ വിദഗ്ദ്ധൻ സബീർ ഭാട്ടിയ സ്ഥാപിച്ച ഹോട്ട്  മെയിൽ ആണ് സൗജന്യ ഇ മെയിൽ സേവനം എന്ന ആശയം ലോകത്തിനു ആദ്യമായി  പരിചയപ്പെടുത്തിയത്. ഇ മെയിലുകളെ കുറിച്ചുള്ള ചിന്ത, ഇ മെയിലുകളെയും സൈബർ സ്‌പെയ്‌സ്കളെയും മുൻനിർത്തി എം. മുകുന്ദൻ രചിച്ച 'നൃത്ത'ത്തിലേക്ക് എന്റെ ഓർമ്മകളെ കൂട്ടിക്കൊണ്ടു പോകുന്നു.

മലയാളത്തിലെ ആദ്യം സൈബർ നോവലാണ് 'നൃത്തം'. വിവര സാങ്കേതികവിദ്യയുടെ വരവോടെയാണ് കത്തുകൾക്കും കമ്പികൾക്കുമപ്പുറം മറ്റൊരു ആശയവിനിമയ ലോകത്തെക്കുറിച്ച് നാമറിയുന്നത്.  ഓരോ സെക്കന്റിലും ഇതിന്റെ സാധ്യതകൾ വിപുലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ന് ഇ-മെയിൽ വിലാസം സാർവർത്തികമായിക്കഴിഞ്ഞു.  സ്ഥലകാലബോധത്തെ മായ്ച്ചുകളയുകയും എന്നാൽ ലോകത്തിന്റെ ഏതു കോണിലും സ്വന്തം വിലാസം സ്ഥാപിക്കുകയുമാണ് ഒറ്റ വരിയിലുള്ള ഓരോ ഇ -മെയിൽ വിലാസവും ചെയ്തുകൊണ്ടിരിക്കുന്നത്.

'നൃത്തം' എന്ന നോവല്‍ ഇതിവൃത്തമാക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം ആണ് . ലോകത്തെവിടെയോ ഇരിക്കുന്ന അഗ്നി എന്ന നർത്തകനും ശ്രീധരന്‍ എന്ന വ്യക്തിയും തമ്മിലുള്ള കത്തിടപാടുകള്‍ . ഒരു വിധത്തില്‍ പറഞ്ഞാല്‍ അഗ്നി എന്ന മലയാള വേരുകള്‍ ഉള്ള വ്യക്തി തന്റെ കഥ ശ്രീധരന്‍ എന്ന വ്യക്തിയോടു പറയുന്നതാണ് നോവല്‍ . അയാള്‍ എങ്ങനെ കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യത്ത് എത്തിച്ചേര്‍ന്നു എന്നും അവിടെ അയാള്‍ നൃത്തത്തിന്റെ ലോകത്ത് എന്തൊക്കെ ആയിത്തീര്‍ന്നു എന്നുമൊക്കെ അയാള്‍ തനിക്കറിയാത്ത ഒരു വിലാസത്തില്‍ ഒരാളോട് സംസാരിക്കുകയാണ് നോവലില്‍ . കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമത്തിന്റെ വിശേഷങ്ങളും സംസ്കാരവും പറഞ്ഞു തുടങ്ങി അതു യൂറോപ്പിന്റെ സംസ്കാരത്തിലേക്ക് സന്നിവേശിപ്പിച്ചു , നൃത്തത്തിന്റെ, കലയുടെ യൂറോപ്പ്യന്‍ സംസ്കാരവും , കലയുടെ വിവിധ കാലങ്ങളും ചരിത്രങ്ങളും പഠിപ്പിച്ചു തരികയും ചെയ്യുന്നതിനൊപ്പം തന്നെ ആ ലോകത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ ലോകത്തിന്റെ വളരെ വിശദമായ ഒരു ചിത്രവും നോവല്‍ വരച്ചിടുന്നു .

'നൃത്ത'ത്തിലൂടെ എം. മുകുന്ദൻ വളരെ മനോഹരമായി പറയുന്ന മറ്റൊരു വിഷയം ഇന്റര്‍നെറ്റിന്റെ കേരളത്തിലെ ആഗമനവും അതു പൊതു സമൂഹത്തില്‍ വരുത്തിയ മാറ്റവുമാണ്.  നെറ്റിന്റെ തുടക്കകാലത്തിലെ  അരിഷ്ടതകള്‍ , ദുര്‍വിനിയോഗങ്ങള്‍ എന്നിവ വളരെ നന്നായി തന്നെ നോവലില്‍ പ്രതിപാദിക്കുന്നു. കുട്ടികളെ പോണ്‍  ലോകത്തേക്ക് നയിക്കുന്ന കഫേകള്‍ , അതിലൂടെ  സമ്പന്നരായവര്‍ , നെറ്റിനെ കുറിച്ച് കേവലമായ അറിവ് പോലും ഇല്ലാത്ത സമൂഹം , നെറ്റിന്‍റെ ലഭ്യതയും അതിന്റെ പരിമിതികളും വിഷമതകളും , കമ്പ്യൂട്ടറും ഫ്ലോപ്പിയും നീലവെളിച്ചം നിറഞ്ഞ സ്ക്രീന്‍ കാഴ്ചകളും ഒക്കെ ഇന്നത്തെ തലമുറയ്ക്ക് തികച്ചും അത്ഭുതം നല്‍കുന്ന വസ്തുതകള്‍ ആകും . നെറ്റ് ലഭിക്കാതെ പോകുന്ന സന്ദര്‍ഭങ്ങളില്‍ ശ്രീധരന്‍ അനുഭവിക്കുന്ന മാനസിക ക്ലേശങ്ങള്‍ വായിക്കുമ്പോള്‍ ഇന്ന് ഈ കാലഘട്ടത്തില്‍ തലമുറ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങള്‍ എത്ര അര്‍ത്ഥവത്തായി അതിന്റെ മൂലരൂപത്തെ മുകുന്ദന്‍ എഴുതിവച്ചിരിക്കുന്നു എന്ന സന്തോഷം ചെറുതല്ല.

No comments:

Post a Comment

അരവിന്ദന്റെ അതിഥികള്‍

                                                    അരവിന്ദന്റെ അതിഥികള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ സമീപത്തായി മാധവേട്ടനും (ശ...